
കൊച്ചി: ലൈംഗിക പീഡന പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തിയതിന് നിർമ്മാതാവും അഭിനേതാവുമായ വിജയ് ബാബുവിനെതിരെ മറ്റൊരു കേസുകൂടി. എറണാകുളം സൗത്ത് പൊലീസാണ് ഫേസ്‌ബുക്ക് ലൈവിൽ വിജയ് ബാബു പേര് വെളിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തത്. പരാതിയുടെ പേരിൽ തന്റെ കുടുംബവും സുഹൃത്തുക്കളും ദു:ഖിച്ചിരിക്കുമ്പോൾ പരാതിക്കാരി സുഖമായിരിക്കുകയാണെന്ന് പറഞ്ഞ വിജയ് ബാബു പീഡന കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം എന്നഭിപ്രായപ്പെട്ട ശേഷം നടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി പൊലീസിന് പരാതി നൽകിയത്.
ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എറണാകുളം സൗത്ത് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഇതിനുപിന്നാലെ വിജയ് ബാബു വിദേശത്തേക്ക് പോകുകയായിരുന്നു. ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ശരിക്കും ഇര താനാണെന്നും, മാനനഷ്ടക്കേസ് കൊടുക്കുമെന്ന് നടൻ പറഞ്ഞിരുന്നു.