coal-crisis

ന്യൂഡൽഹി: രാജ്യത്ത് കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലും പവർ കട്ട്. ഗ്രാമങ്ങളിൽ പവർ കട്ട് മൂന്ന് മണിക്കൂർ വരെ നീളുന്നുണ്ട്. എന്നാൽ അപ്രഖ്യാപിതമായി ഇത് ഏഴ് മണിക്കൂറോളം തുടരുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വൈദ്യുതി മന്ത്രി പറയുകയുണ്ടായി. ഇതേ പ്രതിസന്ധി തന്നെയാണ് ഉത്തർപ്രദേശിലും ആന്ധ്രയിലും നിലനിൽക്കുന്നത്.

ഇന്ത്യ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എഞ്ചിനീയർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരിശേഖരം രാജ്യത്തുണ്ടെന്നും അതിനാൽ ആരും ആശങ്കപ്പെടണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ പറയുന്നത്. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ കയ്യിൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ട്.

രാജ്യത്തെ മറ്റ് താപവൈദ്യുതനിലയങ്ങളിൽ 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. അതിനാൽ ഇനിയും മുപ്പത് ദിവസത്തേക്കുള്ള കൽക്കരി ശേഖരം ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.