modi

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജമ്മുവിൽ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആർഡിഎക്‌സിന്റെ അവശിഷ്ടവും നൈട്രേറ്റ് കോംപൗണ്ടും കണ്ടെടുത്തു. മോദി പങ്കെടുത്ത റാലി നടന്ന വേദിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ലാലിയാന ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തത്.

ഭീകരാക്രമണ സാദ്ധ്യത തള്ളിയ പൊലീസ്, സ്ഫോടനത്തിന് കാരണം ഉൽക്ക പതിച്ചതാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവസ്ഥലത്ത് നിന്ന് ബോംബ് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ആ‌‌ർഡിഎക്‌സ് അവശിഷ്‌ടവും നൈട്രേറ്റ് കോംപൗണ്ടും കണ്ടെടുത്തത്. ഇതേത്തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പഞ്ചായത്തിരാജ് ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജമ്മുവിൽ എത്തിയത്. സന്ദർശനം അട്ടിമറിക്കാൻ ചാവേറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കാശ്മീരടക്കമുള്ള പ്രദേശങ്ങൾ കനത്ത ജാഗ്രതയിലായിരുന്നു. സന്ദർശന സ്ഥലത്ത് നിന്ന് 17 കിലോമീറ്റർ അകലെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ചാവേർ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഈ പദ്ധതി സൈന്യം തകർക്കുകയും ആറ് ഭീകരരെ വധിക്കുകയും ചെയ്തു. ഇതിൽ രണ്ട് പേർ ചാവേറുകളായിരുന്നു.

ജമ്മു കാശ്മീരിൽ വിജയകരമായി പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പ് നടന്നതോടെ 12,000 ലധികം വരുന്ന പഞ്ചായത്തംഗങ്ങളെ ഭീകരർ ലക്ഷ്യം വയ്ക്കുകയാണ്. അവർക്ക് ആത്മവിശ്വാസം പകരാൻ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. 2019 ഓഗസ്റ്റിൽ കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിൽ എത്തിയത്. ജമ്മുവിലെ സമ്പാ ജില്ലയിൽ പള്ളി പഞ്ചായത്തിൽ 30,000 ഓളം പേർ പങ്കെടുക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി നേരിട്ട് അഭിസംബോധന ചെയ്തു.