kk

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഇന്ന് ഉത്തരവിറക്കിയിരുന്നു,​ അഡ്വക്കേറ്റ് ജനറലിന്‍റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ടി ബൽറാം. പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താൽ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതൽ കാണാതെ പോകരുത് എന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

വി.ടി. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പെരിയയിൽ കൃപേഷിന്റേയും ശരത് ലാലിന്റേയും ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സിപിഎം നേതാക്കളെ സിബിഐയിൽ നിന്ന് രക്ഷിച്ചെടുക്കുന്നതിനായി അവതരിച്ച സുപ്രീം കോടതി അഭിഭാഷകന് നൽകാൻ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 24.50 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പിണറായി വിജയന്റെ സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയിൽക്കൂടുതലുള്ള തുകകൾ ട്രഷറി വഴി മാറി നൽകാൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലും പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താൽ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതൽ കാണാതെ പോകരുത്.