dileep

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരാതെ നോക്കണമെന്ന് അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദേശം. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിലായിരുന്നു നിർദ്ദേശം.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയ ശേഷം ചുമതലയെടുത്ത ഷെയ്ഖ് ദർബേഷ് സാഹിബാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം വിളിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും തലസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു.

ഓഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ചാനലുകളിൽ സ്ഥിരമായി വരുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. തുടർന്ന് പഴയ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് തന്നെ കോടതിയിൽ വിശദീകരണം നൽകേണ്ടിയും വന്നു.

കോടതിയിലിരിക്കുന്ന കേസായതുകൊണ്ടു തന്നെ അത്തരത്തിൽ അന്വേഷണ രഹസ്യങ്ങൾ ചോരുന്നത് വിചാരണ നടപടിയെയും കേസിനെയും ദുർബലപ്പെടുത്തുമെന്ന ആശങ്ക അന്വേഷണ സംഘത്തിനുമുണ്ട്.

ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുപോകരുതെന്നും കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നുമുള്ള നിർദേശം ക്രൈംബ്രാഞ്ച് മേധാവി നൽകിയിരിക്കുന്നത്.

.