
മസ്‌കറ്റ്: ഒമാനിലെ സലാലയിൽ പ്രവാസി മലയാളി വെടിയേറ്റു മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി നിട്ടംതറമ്മൽ മൊയ്‌തീൻ (56) ആണ് കൊല്ലപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.
മൃതദേഹത്തിന് സമീപത്തായി ഒരു തോക്ക് കണ്ടെത്തിയിരുന്നു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. രാവിലെ പള്ളിയിൽ എത്തിയതായിരുന്നു മൊയ്‌തീൻ. പള്ളിയിൽ എത്തിയ മറ്റൊരാളാണ് മൊയ്‌തീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പള്ളിയിൽ നമസ്‌കാരം നിർത്തിവച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ മുപ്പത് വർഷമായി സലാലയിൽ താമസിക്കുന്ന മൊയ്‌തീൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിഷ, മക്കൾ: നാസർ, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കൾ: സലാം, ഷംസുദ്ദീൻ.