kk

തിരുവനന്തപുരം : ബലാത്സംഗ കേസിൽ തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യം മൂലമാണെന്ന് നടൻ വിജയ് ബാബു മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും വിജയ് ബാബു ആരോപിക്കുന്നു.. തുടർന്ന് പുതിയ സിനിമയിൽ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിച്ചു.

കേരള പൊലീസിനായി താൻ ചെയ്ത പരസ്യ ചിത്രത്തിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. ഹർജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച് താൻ നിർമ്മിക്കുന്ന സിനിമകളിൽ കൂടുതൽ അവസരങ്ങൾ നേടിയെടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും താൻ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത് പരാതിക്കാരി തന്റെ പേര് ശുപാർശ ചെയ്യാൻ അഭ്യർത്ഥിച്ചു. എന്നാൽ താൻ പൂർണ്ണമായും അത് നിരസിക്കുകയും ഓഡിഷനിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തു. സിനിമയിലെ ഒരു വേഷത്തിലേക്ക് ഇവർ തെരഞ്ഞെടുക്കപ്പെടുകയും ശേഷം ഇവർ ബന്ധം വെച്ച് പുലർത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് വിജയ് ബാബു പറയുന്നു.

സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാൾ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോൾ താൻ പരാതിക്കാരിയെ അകറ്റി നിർത്താൻ ശ്രമിച്ചു. സിനിമയുടെ ചിത്രീകരണ സൈറ്റിൽ ഇവർ കുറച്ച് പ്രശ്നങ്ങളുമുണ്ടാക്കി. തന്നെ പരാതിക്കാരി അസമയങ്ങളിൽ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകൾ അയക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബത്തെക്കുറിച്ചും ഇവർക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. താൻ പുതിയ ഒരു സിനിമ നിർമ്മിക്കാൻ ഒരുങ്ങുന്നതായും അതിന്റെ സംവിധായകൻ മറ്റൊരു നടിയെ അതിലേക്ക് തെരഞ്ഞെടുത്തതായും പരാതിക്കാരി അറിഞ്ഞു. തനിക്ക് അസമയങ്ങളിൽ അസഭ്യം നിറഞ്ഞ മെസ്സേജുകൾ അയക്കുമായിരുന്നു. എന്നാൽ അത് വൈറലാവുകയും പരാതിക്കാരിയുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യും എന്നത് കൊണ്ട് താൻ യാതൊരു പരാതിയും നൽകിയില്ല എന്നും വിജയ് ബാബു മുൻ‌കൂർ ജാമ്യപേക്ഷയിൽ പറയുന്നു.

അതേസമയം വിജയ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി വേനലവധിക്ക് ശേഷമേ പരിഗണിക്കൂ. മേയ് 16 വരെയാണ് വേനലവധി. അതിനിടെ ലൈംഗിക പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിന് കീഴടങ്ങാതെ വഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദുബായില്‍ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.