vaccination

മലപ്പുറം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഉയരുമ്പോഴും വാക്‌സിനേഷനോട് താത്പര്യം പ്രകടിപ്പിക്കാതെ ജില്ല. കൗമാരക്കാരുടെയും കുട്ടികളുടെയും വാക്‌സിനേഷനിൽ ഏറെ പിന്നിലാണ്. നോമ്പിന് പിന്നാലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. നാലാംതരംഗത്തിന് സാദ്ധ്യത നിലനിൽക്കെ അടുത്ത മാസത്തോടെ കൂടുതൽ പേർ വാക്സിനെടുക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനുകൾ കെട്ടിക്കിടക്കുകയാണ്.

കുട്ടികൾ വരുന്നേയില്ല

12നും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന് ജില്ലയിൽ ആവശ്യക്കാർ തീരെ കുറവാണ്. ഈ പ്രായപരിധിയിൽ 2,02,296 കുട്ടികളാണ് ജില്ലയിലുള്ളത്. ഇതിൽ 10,045 കുട്ടികളാണ് ഇന്നലെ വരെ ഫസ്റ്റ് ഡോസ് എടുത്തത്. 5 ശതമാനം പേർ മാത്രം. സെക്കന്റ് ഡോസെടുത്തത് 570 കുട്ടികളും. ഫസ്റ്റ് ഡോസ് എടുത്തതിന്റെ ആറ് ശതമാനം പേർ മാത്രം. കോർബെവാക്‌സ് വാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. 1,11,860 ഡോസ് വാക്‌സിൻ ജില്ലയിൽ സ്റ്റോക്കുണ്ട്. സ്‌കൂൾ അവധിയാണ് വാ‌ക്‌സിനേഷന് തിരിച്ചടിയായത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു 15നും 17 വയസിനും ഇടയിലുള്ളവർക്ക് കൂടുതലായും വാക്സിൻ നൽകിയിരുന്നത്. 12 - 14 വിഭാഗക്കാർക്ക് വാക്സിൻ നൽകാൻ തീരുമാനമായത് പരീക്ഷാ കാലത്താണ്. ഇതിനുപിന്നാലെ സ്കൂളുകൾ വേനലവധിക്ക് അടക്കുകയും ചെയ്തു.

കൗമാരക്കാരും പിന്നിൽ

15നും 17നും ഇടയിൽ ജില്ലയിൽ 2,25,081 പേരാണുള്ളത്. ഇതിൽ 79 ശതമാനം പേർ ഫസ്റ്റ് ‌ഡോസ് എടുത്തിട്ടുണ്ട്. 1,77,009 പേർ. എന്നാൽ സെക്കന്റ് ‌ഡോസ് എടുത്തത് 41 ശതമാനം പേർ മാത്രമാണ്. 72,447 പേർ. 10,000 ഡോസ് വാക്‌സിൻ മൂന്നാഴ്ചയായി വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഒരുദിവസം പരമാവധി 100 മുതൽ 120 വരെ ഡോസ് വാക്‌സിനേ ആവശ്യക്കാരുള്ളൂ. ഇന്നലെ ആകെ 15 പേരാണ് ഫസ്റ്റ് ഡോസെടുത്തത്. 16 പേർ സെക്കന്റ് ഡോസും.

മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യമാണ്. അതിനാൽ എത്രയും പെട്ടെന്ന് പരാവധി പേർ വാക്സിനെടുക്കേണ്ടത് അനിവാര്യമാണ്. മുതിർന്നവരിൽ സെക്കന്റ് ‌ഡോസ് എടുക്കാത്തവരുണ്ട്. 1,36,100 ഡോസ് കോവിഷീൽഡ് ജില്ലയിൽ സ്റ്റോക്കുണ്ട്.

ഡോ. പ്രവീണ, വാക്‌സിനേഷൻ കോ-ഓർഡിനേറ്റർ, ഡെപ്യൂട്ടി ഡി.എം.ഒ