
പാലക്കാട്: മദ്യപിച്ചുവന്ന് ഭാര്യയെ ആക്രമിക്കുകയും ഭാര്യയുടെ മുത്തശ്ശിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ തേങ്കുറിശി കുന്നരശം കാട് ഷിനോയ് (30)നെ കുഴൽ മന്ദം ഇൻസ്‌പെക്ടർ ആർ.രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിൽ വന്ന ഷിനോയ് ദിവസവും ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യും. ഭാര്യ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെ തുടർന്ന് സ്റ്റേഷനിൽ വിളിച്ച് ഇയാളെ താക്കിത് ചെയ്തു വിട്ടിരുന്നു. തുടർന്ന് വൈകിട്ട് വീണ്ടും മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന ഭാര്യയുടെ 88 വയസുള്ള മുത്തശ്ശിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ പരിക്കേറ്റ മുത്തശ്ശി കുഴൽമന്ദം സി.എച്ച്.സിയിൽ ചികിത്സ തേടിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കണ്ട് ഷിനോയ് പാടത്തുകൂടി ഓടിയെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.