v

പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകികൾ ഉപയോഗിച്ച ബൈക്കുകളിലൊന്ന് എത്തിച്ചത് ശംഖുവാരത്തോട് സ്വദേശിയായ അബ്ദുൾ റഹ്മാനാണെന്ന് പൊലീസ് കണ്ടെത്തി.

ചിറ്റൂർ,​ പട്ടഞ്ചേരി സ്വദേശി അനിതയുടെ ഉടമസ്ഥതയിലുള്ള സ്‌പ്ലെൻഡർ ബൈക്കിലാണ് ആറംഗ കൊലയാളി സംഘത്തിലെ രണ്ടുപേർ വന്നത്. അനിതയുടെ ഭർത്താവ് രണ്ടുവർഷം മുമ്പ് പാലക്കാട് കുന്നത്തൂർമേട് സ്വദേശി റഷീദിന് 7000 രൂപയ്ക്ക് പണയംവച്ച ബൈക്ക് പിന്നീട് രണ്ടുതവണകൂടി കൈമാറ്റം ചെയ്തിരുന്നു. പണയ വസ്തുവിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് റഷീദ് വാഹനം ഒലവക്കോട് സ്വദേശിയായ മൺസൂറിന് കൈമാറിയത്. ഇയാൾ 20,​000 രൂപയ്ക്കാണ് നിലവിൽ വാഹനം ഉപയോഗിക്കുന്ന പലചരക്ക് കട നടത്തുന്ന കുന്നുംപുറം സ്വദേശി ഷംസുദ്ദീന് നൽകിയത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അബ്ദുറഹ്മാൻ ബൈക്ക് വാങ്ങിക്കൊണ്ടുപോയതെന്ന് ഷംഷുദ്ദീൻ പൊലീസിന് മൊഴി നൽകി. മകന്റെ സുഹൃത്താണ് അബ്ദുൾ റഹ്മാൻ. കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം കാണാൻ പോകാനാണ് വാഹനം ആവശ്യപ്പെട്ടത്. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തിക്കാമെന്നും പറഞ്ഞിരുന്നു. അബ്ദുൾ റഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയെന്ന് അന്വേഷണ സംഘം പറഞ്ഞു.

ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടർന്ന് വന്ന വഴിതന്നെ രക്ഷപ്പെടുന്നത് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.