nadodi
നാടോടി നൃത്തവേദിയിലെ മത്സരാർത്ഥി

പത്തനംതിട്ട : വർണ്ണവസ്ത്രങ്ങളിൽ നാടൻശീലുകളുടെ ചുവടിൽ കുറവനും കുറത്തിയും നിറഞ്ഞാടിയത് യുവത്വം മനം നിറഞ്ഞ് ആസ്വദിച്ചു. പ്രധാനവേദിയായ ജില്ലാസ്‌റ്റേഡിയത്തിൽ രാവിലെ പത്തിന് തുടങ്ങിയ നാടോടിനൃത്തത്തിലെ സിംഗിൾ ഇനങ്ങളിലെ മത്സരം രാത്രി വൈകിയും നീണ്ടു. നാടോടി വേഷമണിഞ്ഞ വിദ്യാർഥികൾ മുളംകുട്ടകളും ഓലക്കുടകളും പക്ഷിക്കൂടുകളുമായി വേദിയിൽ കാഴ്ചയുടെ വിസ്മയച്ചെപ്പ് തുറന്നു. പെൺകുട്ടികളും അവരെ വെല്ലുന്ന മെയ്‌വഴക്കവും ചടുലതാളങ്ങളുമായി ആൺകുട്ടികളും വേദിയിൽ നിറഞ്ഞു. ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാവുന്ന കീഴാളരും അവരുടെ ചെറുത്തുനിൽപ്പും ആയിരുന്നു പ്രധാന വിഷയങ്ങൾ. ആദിവാസികളുടെയും പാടത്തുപണിയെടുക്കുന്ന കർഷകത്തൊഴിലാളികളുടെയും നൊമ്പരങ്ങളും, ഫ്യൂഡൽ വ്യവസ്ഥിതിയിലെ അടിമ ഉടമ ബന്ധവും മിക്കവരും പ്രമേയങ്ങളാക്കി. കാർഷിക സമൂഹത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും വേദിയിൽ ചുവടുകളായി അവതരിപ്പിക്കപ്പെട്ടു.