കോന്നി: നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ വികസനത്തിനായി മൂന്നുകോടി രൂപ അനുവദിച്ചതായി കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരമാണ് രണ്ടു പട്ടിക ജാതി കോളനികൾക്കും ഒരു പട്ടിക വർഗ കോളനിയ്ക്കും ഓരോ കോടി വീതം അനുവദിച്ചത്. കലഞ്ഞൂർ പഞ്ചായത്തിലെ പാടം ഇരുട്ടുതറ ലക്ഷം വീട് കോളനി, സീതത്തോട് പഞ്ചായത്തിലെ ഇടുപ്പ് കല്ല് കൊച്ചാണ്ടി കോളനി, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടത്തി കൊട്ടാമ്പാറ പട്ടികവർഗ കോളനി എന്നീ കോളനികൾക്കാണ് തുക അനുവദിച്ചത്. വികസനപരമായി പിന്നാക്കം നിൽക്കുന്ന കോളനികൾക്ക് മുൻഗണന നല്കിയാണ് സർക്കാർ പദ്ധതിയ്ക്ക് അനുമതി നല്കിയത്.കോളനികളിൽ റോഡ് നിർമ്മാണം, വീട് പുനരുദ്ധരിക്കൽ, കുടിവെള്ളം എത്തിക്കൽ, സംരക്ഷണഭിത്തികളുടെ നിർമ്മാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കും. പട്ടിക ജാതി കോളനികളുടെ നിർവഹണ ചുമതല ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്കും, പട്ടികവർഗ കോളനിയുടെ നിർവഹണ ചുമതല ജില്ലാ പട്ടിക വർഗ വികസന ഓഫീസർക്കുമായിരിക്കും. ബന്ധപ്പെട്ട കോളനി യോഗങ്ങളും ഊരു കൂട്ടവും വിളിച്ചു ചേർത്ത് കോളനികളുടെ വികസന പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും, ഈ യോഗങ്ങളിൽ ഉന്നയിക്കുന്ന വികസന പ്രശ്നങ്ങൾക്ക് മുൻഗണന നല്കുമെന്നും എം.എൽ.എ അറിയിച്ചു.