മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷന് സമീപത്തുകൂടി നിരവധി കൈതോടുകൾ ചേർന്ന് ഒഴുകുന്ന പ്രധാന തോടായ ഊരുകുഴി തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോട്ടിൽ മാലിന്യവും മറ്റും നിറഞ്ഞിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും ചില വീട്ടുകാരും സമീപത്തെ വീടുകൾ, മത്സ്യമാംസാവശിഷ്ടങ്ങളും തോട്ടിലാണ് തള്ളുന്നത്. 10 മീറ്ററിലധികം വീതിയുണ്ടായിരുന്ന ഊരുകുഴി തോടിനിപ്പോൾ രണ്ട് മീറ്റർപോലും വീതിയില്ല. സ്വകാര്യ വ്യക്തികൾ കൈയേറി തോടിന്റെ വീതികുറഞ്ഞു. മാലിന്യം നിറഞ്ഞതോടെ നീരൊഴുക്കു തടസപ്പെട്ട് വെള്ളം പലയിടത്തും കെട്ടിക്കിടക്കുകയാണ്. ചെറിയ മഴ പെയ്താൽ പോലും തോടിന്റെ സമീപം താമസിക്കുന്ന വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയിലുമെത്തി. ഇതു മൂലംനിരവധി കുടിവെള്ള സ്രോതസുകളാണ് മലിനമാകുന്നത്. അധികൃതരുടെ അനാസ്ഥയാണ് തോട് നശിക്കുന്നതിന് പ്രധാന കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. തോട് കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും തോട് അളന്ന് തിട്ടപ്പെടുത്തുന്ന ജോലിയും പാതി വഴിയിൽ നിറുത്തിയിരിക്കുകയാണ്. ഊരു കുഴി തോട് ബഹുജന പങ്കാളിത്തതോടെ സംരക്ഷിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് നടപടി സ്വീകരിച്ചിരുന്നു. തോടിന്റെ വീതിയും ആഴവും വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. നൂറുകണക്കിന് ആൾക്കാർ കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും മറ്റും ആശ്രയിച്ചിരുന്ന ഊരുകുഴി തോട്ടിൽ ഇന്ന് കാലുകുത്താൻ ജനങ്ങൾ ഭയക്കുകയാണ്.
.............
മാലിന്യവാഹിനിയായ ഊരു കുഴി തോട് സംരക്ഷിക്കാൻ നടപടി ഉണ്ടാകണം
സുനിൽ
(പ്രദേശവാസി)
............
- 10 മീറ്റർ വീതിയുണ്ടായിരുന്ന തോട് ഇപ്പോൾ 2 മീറ്റർ മാത്രം