തിരുവല്ല: നിരണത്ത് ആത്മഹത്യ ചെയ്ത കർഷകൻ രാജീവ് പരസ്പര ജാമ്യത്തിൽ എടുത്തിട്ടുള്ള വായ്പയിൽ അവശേഷിക്കുന്ന തുക എഴുതിതള്ളുമെന്നും അംഗങ്ങളുടെ നിക്ഷേപ ഇനത്തിൽ രാജീവിന്റെ അക്കൗണ്ടിലുള്ള 1.11ലക്ഷം രൂപ രാജിവിന്റെ കുടുംബത്തെ ഏൽപ്പിക്കുമെന്നും നിരണം നവോദയ പുരുഷ സ്വയംസഹായ സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷകന്റെ മരണത്തെ തുടർന്ന് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സംഘത്തെ തകർക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ 20 വർഷമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘത്തിന് കർഷകന്റെ മരണത്തിൽ യാതൊരു പങ്കുമില്ല. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏത് അന്വേഷണത്തിനും തയാറാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ നൽകിയതുൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. വാർഡുമെമ്പർ അന്നമ്മ ജോർജ്, രക്ഷാധികാരി കെ.എം ശശി, പ്രസിഡഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് എം.കെ വിജയൻ, സെക്രട്ടറി ബന്നി തോമസ്, ജോ.സെക്രട്ടറി വി.ഭാസ്കരൻ, അംഗങ്ങളായ കെ.എ.സലീം,വി.എ റഹീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.