police

 മാറ്റിയത് മൊബൈൽ ഫോൺ

കൊല്ലം: ഓപ്പറേഷൻ പി ഹണ്ടിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിന് പകരം മറ്റൊരെണ്ണം വച്ച് പ്രതിയെ രക്ഷിക്കാൻ സൗകര്യമൊരുക്കിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. പരവൂർ സ്റ്റേഷനിലുണ്ടായ സംഭവത്തിൽ ഇപ്പോൾ നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ മയ്യനാട് കൂട്ടിക്കട സ്വദേശി ഷൂജയെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ പി ഹണ്ടിൽ (കുട്ടികളെ ദുരുപയോഗം ചെയ്തു പകർത്തിയ വീഡിയോകളും ചിത്രങ്ങളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടൽ) പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. യുവാവിന്റെ പിതാവായ കുപ്പിവെള്ള കമ്പനിക്കാരന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ഗ്രേഡ് എസ്.ഐ തൊണ്ടിമുതൽ മുക്കിയത്. തുടർന്ന് ഫോൺ നശിപ്പിക്കാനായി മുമ്പ് പരിചയമുള്ള സെയ്ദാലിയെ ഏൽപ്പിച്ചു. പക്ഷേ,​ സെയ്ദാലി ഫോൺ നശിപ്പിക്കാതെ കൈയിൽ സൂക്ഷിക്കുകയായിരുന്നു. ഇയാൾ മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

പി ഹണ്ട് സംഘം പരവൂർ പൊലീസിന് കൈമാറിയ മൊബൈൽ ഫോണിന് പകരം പഴക്കമുള്ള പ്രവർത്തനരഹിതമായ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്.

സീൽ ഇല്ലാതെ ഹാജരാക്കിയതിൽ സംശയം തോന്നിയ കോടതി ജീവനക്കാരൻ ഫോറൻസിക് ലാബിലേക്ക് അയയ്ക്കുന്നതിന് മുമ്പ് രേഖകൾ ഒത്തുനോക്കിയപ്പോഴാണ് ഫോൺ മാറ്റിയെന്ന് വ്യക്തമായത്. ഇതോടെ മോഷണക്കുറ്രത്തിന് കേസെടുത്ത് ചാത്തന്നൂർ എ.സി.പി രഹസ്യാന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തി.

ഇതിനിടെ നവംബർ അവസാനം സ്റ്റേഷനിലെ എട്ട് പൊലീസുകാരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയതോടെയാണ് സംഭവം പുറത്തായത്. തൊണ്ടിമുതൽ ഒരു പൊലീസുകാരിയാണ് സൂക്ഷിച്ചിരുന്നത്. ഇവരാണ് ഫോൺ മാറ്റിയതെന്ന് വ്യാപക പ്രചാരണം ഉണ്ടായി. ഇതിനെതിരെ പൊലീസുകാരി നൽകിയ പരാതിയിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഷൂജ ഭരണാനുകൂല സംഘടനാംഗവും സംഭവം നടക്കുമ്പോൾ പരവൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൗൺസിലറുമായിരുന്നു.

കള്ളന് നൽകി, പൊലീസ് കുടുങ്ങി

 നഷ്ടമായ ഫോൺ ക്രൈം ബ്രാഞ്ച് സംഘം നിരീക്ഷിച്ച് വരികയായിരുന്നു

 മാസങ്ങളോളം സ്വിച്ച് ഓഫായിരുന്ന ഫോൺ കുറച്ച് ദിവസം മുമ്പ് ഓണായി

 പരവൂർ സ്വദേശി സെയ്ദാലിയുടെ പേരിലായിരുന്നു സിം കാർഡ്

 ഇതിനിടെ സെയ്ദാലി മോഷണക്കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായി

 ചോദ്യം ചെയ്തപ്പോൾ ഷൂജയാണ് ഫോൺ തന്നതെന്ന് വെളിപ്പെടുത്തി

 ഏതാനും ദിവസം മുമ്പ് ഫോൺ ഓണാക്കിയതോടെ ഗ്രേഡ് എസ്.ഐ കുടുങ്ങി

 ഇന്നലെ ഷൂജയെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി