കൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയിൽ നിന്ന് വിശദീകരണം തേടുന്ന ക്രിമിനൽ നടപടി നിയമം 313 -ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയായി.

കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത് 100 പേജോളം വരുന്ന ചോദ്യങ്ങൾ ഉന്നയിച്ചാണ് വിശദീകരണം തേടിയത്. പ്രധാന ചോദ്യങ്ങൾക്കെല്ലാം വിശദീകരണം എഴുതി ഹാജരാക്കാമെന്ന മറുപടിയാണ് പ്രതി കിരൺകുമാർ നൽകിയത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി 65 പേജ് വരുന്ന വിശദീകരണം എഴുതി ഹാജരാക്കി.
വിസ്മയ മരിക്കുന്ന ദിവസം രാത്രിയോടെ ആർത്തവമുണ്ടായതോടെ ഇൗ മാസവും കുഞ്ഞുണ്ടാകില്ലെന്ന വിഷമത്തിൽ വിസ്മമയയുടെ പിതാവ് ശാപവാക്കുകൾ ഉന്നയിച്ച് മെസേജ് അയച്ചിരുന്നുവെന്ന് പ്രതി എഴുതി ഹാജരാക്കിയ വിശദീകരണത്തിൽ പറഞ്ഞു. രാത്രി പന്ത്രണ്ടോടെ ടോയ്‌ലെറ്റിൽ കയറിയ വിസ്മയ ഇറങ്ങാത്തതിനാൽ കയറി നോക്കിയപ്പോൾ കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടു. പൊലീസ് സ്റ്റേഷനിൽ വിവരം പറയാൻ അച്ഛൻ പോയപ്പോൾ വിസ്മയയുടെ ആത്മഹത്യാകുറിപ്പ് കൂടി കൊണ്ടു പോയി. പുലർച്ചെ 2.30 ഓടെ പൊലീസ് എത്തിയപ്പോൾ ഇതു കൊലപാതകമാണെന്ന വിവരം കിട്ടി, അതുകൊണ്ട് ഇനിയുള്ള നടപടിക്രമങ്ങൾ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്ന് പറഞ്ഞ് എല്ലാവരുടെയും ഫോൺ വാങ്ങിയെന്നും എല്ലാവരെയും കേസിൽ പ്രതികളാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും വിശദീകരണത്തിൽ പറയുന്നു.
ഫോൺ മുഖാന്തിരം വിസ്മമയ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ കാര്യങ്ങൾ അവരുടെ അനുകമ്പ പിടിച്ചുപറ്റാനായി സ്ത്രീധനം എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നു. 2021 ജനുവരി 3ന് വിസ്മയയുടെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കിയത് സംബന്ധിച്ച് താൻ ബന്ധുക്കളോടും സഹപ്രവർത്തകരോടും സംസാരിക്കുന്ന സംഭാഷണത്തിലെ വിവരങ്ങൾ യാഥാർഥ്യം മറച്ചുവെച്ച് തന്റെ ചമ്മൽ കൊണ്ട് പറഞ്ഞതാണെന്നും തന്റെ ഇമേജ് കാത്തുരക്ഷിക്കാൻ വേണ്ടി യഥാർഥ സംഗതികളല്ല ആ സംഭാഷണത്തിൽ പറഞ്ഞതെന്നും എഴുതി നൽകി. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഏപ്രിൽ 4ന് നടക്കും.