kunnathoor-
ഭരണിക്കാവ് പട്ടണത്തിൽ നോക്കുകുത്തിയായി മാറിയ സിഗ്നൽ ലൈറ്റ്

കുന്നത്തൂർ : ഭരണിക്കാവ് പട്ടണം ഗതാഗത കുരുക്കിൽ വലയുന്നു. വർഷങ്ങളായി ഇവിടുത്തെ സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാറില്ല. വാഹനയാത്രികരെക്കാളും കൂടുതലായി വലയുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രികരാണ്. അപകടം മുന്നിൽ കണ്ടുകൊണ്ടാണ് പലരും റോഡ് മുറിച്ച് കടക്കുന്നത്. അമിത വേഗതയിലാണ് മിക്ക വാഹനങ്ങളും ഇതുവഴി ചീറിപ്പായുന്നത്. കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവിൽ രാപ്പകൽ വ്യത്യാസമില്ലാതെ ഗതാഗത കുരുക്കാണ്.ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം നിലച്ചതും അനധീകൃത പാർക്കിംഗും ജംഗ്ഷനിൽ പല റോഡുകളിലായി തലങ്ങും വിലങ്ങും സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ മിനിട്ടുകളോളം നിറുത്തിയിടുന്നതും ഗതാഗത കുരുക്കിനുള്ള പ്രധാന കാരണമായി പറന്നു.ഓരോ ദിവസവും ഭരണിക്കാവിലെ ഗതാഗത കുരുക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സിഗ്നൽ ലൈറ്റ് തകരാർ പരിഹരിച്ച് പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നൂറ് കണക്കിന് വാഹനങ്ങൾ

ശാസ്താംകോട്ട, കടപുഴ,അടൂർ,ചക്കുവള്ളി, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്നത് ഭരണിക്കാവ് ജംഗ്ഷനിലാണ്. ഇതിനൊപ്പം കൊല്ലം - തേനി ദേശീയപാത കടന്നുപോകുന്ന പ്രധാന ടൗണും വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയപാത അവസാനിക്കുന്നതും ഭരണിക്കാവ് ടൗണിലാണ്. മണിക്കൂറുകളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളിൽ നിന്ന് ഇവിടെ എത്തിച്ചേരുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ റൂട്ട് അറിയാതെ ടൗണിൽ തമ്പടിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങൾ തിരിഞ്ഞ് പോകുന്നതിന് വ്യവസ്ഥാപിതമായ സംവിധാനമില്ലാത്തതിനാൽ ഇവിടെ എപ്പോഴും ഗതാഗതകുരുക്കാണ്. ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിൽ നിന്ന് പരിചയം കുറഞ്ഞ ഹോംഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നതിനാൽ കുരുക്ക് പലപ്പോഴും അഴിയാകുരുക്കായി മാറുന്നു.

അശാസ്ത്രീയ സിഗ്നൽ സംവിധാനം
ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് 2014 ൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4.75 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടന ദിവസം തന്നെ പതാരം സ്വദേശിയായ ഇരുചക്രവാഹന യാത്രികന്റെ ജീവൻ പൊലിഞ്ഞു. ലൈറ്റ് സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ഉയർന്നതോടെ പിന്നീട് ലൈറ്റിന്റെ പ്രവർത്തനം നിറുത്തിവച്ചു.

ജംഗ്ഷന്റെയും ഇവിടേക്ക് എത്തുന്ന റോഡുകളുടെയും ഘടനയും മറ്റും ശാസ്ത്രീയമായി പഠിക്കാതെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതാണ് വിനയായത്.