കൊല്ലം: കരസേനയി​ലേക്ക് കേരളത്തിൽ നിന്നു 2021ൽ നടത്തിയ റിക്രൂട്ട്മെന്റ് റാലിയിൽ കായികക്ഷമത പരിശോധനയിലും മെഡിക്കൽ പരിശോധനയിലും യോഗ്യരായ യുവാക്കളുടെ എഴുത്തു പരീക്ഷ അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കേന്ദ്ര പ്രതിരോധ മന്ത്രിക്കും ആർമി റിക്രൂട്ട്മെന്റ് മേധാവിക്കും കത്ത് നൽകി.

2021 ഫ്രെബ്രുവരിയി​ൽ തിരുവന്തപുരത്തും കോഴിക്കോട്ടും നടത്തിയ റിക്രൂട്ട്മെൻറിൽ 1.20 ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. 6,500 ഓളം പേർ കായികക്ഷമത പരിശോധയിലും മെഡിക്കൽ പരിശോധനയിലും വിജയിച്ചു. യോഗ്യത നേടിയവർക്ക് എഴുത്തുപരീക്ഷക്കുള്ള ഹാൾ ടിക്കറ്റും ലഭിച്ചു. കൊവിഡിന്റെ പേരിൽ 2 തവണ എഴുത്തു പരീക്ഷ മാറ്റി വച്ചു. എന്നാൽ ഒരു കാരണവും പറയാതെ 2 തവണകൂടി പരീക്ഷ മാറ്റിയത് യോഗ്യത നേടിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ കാലയളവിൽ തന്നെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട നേവി, എയർഫോഴ്സ്, മിലിട്ടറി നഴ്സിംഗ് സർവീസ്, എൻ.ഡി.എ തുടങ്ങി വിവിധ റിക്രൂട്ട്മെന്റുകളിലേക്കുള്ള പരീക്ഷകൾ നടത്തിയിട്ടുണ്ടെന്നും എം.പി പറഞ്ഞു.