കൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ വാദം കൊല്ലം ഒന്നാം അഡി. സെഷൻസ് ജഡ്ജി മുമ്പാകെ ഇന്ന് ആരംഭിക്കും. വിസ്മയ മരണപ്പെട്ട് ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയായി പ്രോസിക്യൂഷൻ ഭാഗം വാദം ആരംഭിക്കുന്നുവെന്ന പ്രത്യേകത കൂടി കേസിനുണ്ട്.
പ്രോസിക്യൂഷനും പ്രതിഭാഗവും ഫോണിലെ റിക്കോർഡ് ചെയ്ത സംഭാഷണങ്ങളെ അധികരിച്ച് വാദം പറയുന്നതിനാൽ പ്രതിയുടെയും വിസ്മയയുടെയും ഉൾപ്പെടെ സംഭാഷണങ്ങൾ തുറന്ന കോടതിയിൽ കേൾക്കും. പ്രതിഭാഗം സാക്ഷി വിസ്താരം തിങ്കളാഴ്ച പൂർത്തിയായി. പ്രതിഭാഗത്ത് നിന്ന് അഞ്ച് പേരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് സമർപ്പിച്ചതെങ്കിലും രണ്ട് പേരെ മാത്രമെ വിസ്തരിച്ചുള്ളു. മൂന്ന് മാദ്ധ്യമപ്രവർത്തകരെ സാക്ഷികളാക്കിയിരുന്നുവെങ്കിലും അവരെ വിസ്തരിച്ചില്ല. കിരൺകുമാറിന്റെ മാതൃസഹോദര പുത്രൻ ശ്രീഹരി, ശൂരനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗിരീഷ് എന്നിവരെയാണ് വിസ്തരിച്ചത്.
സംഭവദിവസം രാത്രി ഒന്ന് കഴിഞ്ഞപ്പോൾ കിരണിന്റെ പിതാവ് സദാശിവൻപിള്ള വിളിച്ചുവെന്നും ശൂരനാട് പൊലീസ് സ്റ്റേഷനിൽ പോയി അവിടെയുണ്ടായിരുന്ന ചന്ദ്രമോഹൻ എന്ന പൊലീസ് ഉദ്യോഗസ്ഥനോട് വിസ്മയ മരിച്ച വിവരം പറഞ്ഞു. സദാശിവൻപിള്ള കൈമാറിയ ഒരു കുറിപ്പ് പൊലീസ് ഉദ്യോഗസ്ഥൻ ഉച്ചത്തിൽ വായിച്ചപ്പോൾ 'തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നായിരുന്നു' കേട്ടതെന്നും ശ്രീഹരി കോടതിയിൽ പറഞ്ഞു. കിരൺ ആശുപത്രിയിൽ ചെന്നശേഷം മുഴുവൻ സമയവും പുറത്തിരിക്കുകയായിരുന്നുവെന്നും ആകെ തകർന്ന അവസ്ഥയിലായിരുന്നുവെന്നും മൊഴി നൽകി.
കിരൺ ആശുപത്രിയിൽ കയറുകയോ ഡോക്ടറോട് ഒരിക്കലും സംസാരിക്കുകയോ ചെയ്തില്ല എന്ന് മൊഴി പറഞ്ഞ സാക്ഷിയെ പത്മാവതി ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച ശേഷം സ്‌പെഷ്യൽ പ്രോസക്യൂട്ടർ വിസ്താരം നടത്തി. റിസപ്ഷൻ കൗണ്ടറിൽ പ്രതിയും സാക്ഷിയും സദാശിവൻ പിള്ളയും നിൽക്കുന്ന ദൃശ്യങ്ങളും ആശുപത്രിയിലെ കാഷ്യാലിറ്റിക്കുള്ളിൽ കിരൺ ഡോക്ടറോട് സംസാരിക്കുന്ന ദൃശ്യങ്ങളും കണ്ട സാക്ഷി അത് സത്യമാണെന്ന് മൊഴി നൽകി.
ശൂരനാട് എസ്.എച്ച്.ഒ ഗിരീഷ് ഹാജരാക്കിയ സി.സി.ടി.എൻ.എസ് പ്രകാരമുള്ള സ്റ്റേഷൻ രേഖ വ്യാജമാണെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഒരിക്കലും അങ്ങനെ വരില്ലെന്ന് എസ്.എച്ച്.ഒ മറുപടി നൽകി. സംസ്ഥാന ക്രൈം റിക്കോർഡ്‌സ് ബ്യൂറോയിലേക്കും ദേശീയ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയിലേക്കും പോകുന്ന രേഖകൾ ആണെന്നും ആയതിൽ ഒരിക്കലും കൃത്രിമം കാണിക്കാൻ കഴിയില്ലെന്നും മൊഴി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ സംബന്ധിച്ച് കോടതി പ്രതിയിൽ നിന്ന് ചൊവ്വാഴ്ച വിശദീകരണം തേടും.