court

കൊല്ലം: വായ്പാത്തുക തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തിട്ടും വീടും സ്ഥലവും ജപ്തി ചെയ്ത് തുക ഈടാക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനം നൽകിയ കേസ് കൊല്ലം കൊമേഴ്സ്യൽ കോടതി തള്ളി.

കല്ലുംതാഴത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുകയായിരുന്ന അനിൽകുമാർ 2017 സെപ്തംബറിൽ മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെ കിളികൊല്ലൂർ ശാഖയിൽ വീടും വസ്തുവും ഈടാക്കി 10 ലക്ഷത്തിന്റെയും 14.5 ലക്ഷത്തിന്റെയും രണ്ട് ലോണുകൾ എടുത്തിരുന്നു. ഇത് പലിശ സഹിതം 44 ലക്ഷത്തോളമായി. തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അനിൽകുമാർ ജീവനൊടുക്കി. വീ‌ടും വസ്തുവും ലേലത്തിൽ വിറ്റ് തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് അനിൽകുമാറിന്റെ ഭാര്യയെയും മകളെയും സഹോദരന്മാരെയും പ്രതികളാക്കിയാണ് സ്ഥാപനം കേസ് ഫയൽ ചെയ്തത്. എന്നാൽ കേസ് ഇന്നലെ കൊമേഴ്സ്യൽ കോടതി ജഡ്ജി ഡോണി തോമസ് തള്ളി. അനിൽകുമാറിന്റെ ഭാര്യയ്ക്കും മകൾക്കും വേണ്ടി അഡ്വ. ധീരജ് രവിയും സഹോദരങ്ങൾക്ക് വേണ്ടി അഡ്വ. നീണ്ടകര രമേശും ഹാജരായി.