കുന്നത്തൂർ : മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിൽ യു.ഡി.എഫ് -എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശാസ്താംകോട്ട ബാറിലെ അഭിഭാഷകനും കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അഡ്വ.സുധികുമാറും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗം ബി.സുനിൽ കുമാറും മത്സരിക്കും. ബി.ജെ.പി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന വേണു വൈശാലിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികളായ സുധികുമാറും സുനിൽകുമാറും പ്രചാരണ രംഗത്ത് സജീവമായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനും മറ്റ് നേതാക്കൾക്കുമൊപ്പം വേണു വൈശാലിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാവിന്റെയും ഭാര്യയുടെയും അനുഗ്രഹം വാങ്ങിയാണ് സുധികുമാർ പ്രചാരണത്തിന് തുടക്കം കുറിച്ചത്. സുനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. സി.ദിവാകരൻ അദ്ധ്യക്ഷനായി. മുൻ എം.പി കെ.സോമപ്രസാദ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ ,അഡ്വ.ജി.ലാലു, എം.ശിവശങ്കരപിള്ള ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. മന്ത്രി പി.പ്രസാദിന് സി.പി.ഐ നേതൃത്വം സംഗമം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ചുമതല നൽകിയതായും സൂചനയുണ്ട്. കഴിഞ്ഞ തവണ 86 വോട്ടിന് വേണു വൈശാലിയോട് പരാജയപ്പെട്ട സ്ഥാനാർത്ഥി കൂടിയാണ് സുനിൽകുമാർ. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി കൊടിക്കുന്നിൽ സുരേഷ് എം.പി,രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രചാരണത്തിന് വരും ദിവസങ്ങളിൽ എത്തും. 18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫ് - 9,എൽ.ഡി.എഫ്-6, ബി.ജെ.പി- 1,എസ്.ഡി.പി.ഐ - 1,സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷിനില. വേണു വൈശാലിയുടെ നിര്യാണത്തോടെ യു.ഡി.എഫിന് 8 അംഗങ്ങളാണ് നിലവിലുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 27ന് വൈകിട്ട് 4വരെയാണ്.സൂക്ഷ്മപരിശോധന 28നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30. മേയ് 18 ന് പഞ്ചായത്ത് ഓഫീസിൽ വച്ച് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടക്കും.