കുന്നത്തൂർ : ശാസ്താംകോട്ട ധർമ്മശാസ്താക്ഷേത്രത്തിലെ കൊടിമരം ഇളക്കി മാറ്റി. ആചാരപ്രകാരം മാറ്റിയ കൊടിമരത്തിന്റെ ദഹനം വ്യാഴാഴ്ച നടക്കും. പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുന്നോടിയായിട്ടാണ് പഴയത് ഇളക്കി മാറ്റിയത്.
2012 ജനുവരിയിലാണ് ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമരം സ്ഥാപിച്ചത്. ഭക്തജനങ്ങളും ദേവസ്വം ബോർഡും ചേർന്ന് 1.67 കോടി രൂപ ചെലവഴിച്ചായിരുന്നു അത്. എന്നാൽ, സ്ഥാപിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ കൊടിമരത്തിന് നിറം മാറുകയും ക്ലാവ് പിടിക്കുകയും ചെയ്തു.
ഇതോടെ നാനാഭാഗത്തുനിന്ന് പരാതികൾ ഉയർന്നു. തുടർന്ന് ഹൈക്കോടതിയിൽ കേസ് എത്തുകയും കോടതി നിർദ്ദേശം പ്രകാരം
വിവിധ ഏജൻസികൾ സ്വർണ്ണത്തിന്റെ ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, വ്യക്തമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ല.
കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2018 ഡിസംബറിൽ വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഉദ്യോഗസ്ഥർ കൊടിമരത്തിന്റെ പറകൾ ഇളക്കിയെടുത്ത് പരിശോധന നടത്തിയിരുന്നു. നിർമ്മാണത്തിലെ അപാകതയും രാസവസ്തുക്കളുടെ അമിത ഉപയോഗവുമാണ് ക്ലാവുപിടിക്കാൻ കാരണമെന്ന് കണ്ടെത്തിയതായിട്ടാണ് അറിയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ കോടതി വിധി ഉണ്ടായിട്ടില്ല.
ഉണ്ടായിരുന്നിട്ടും
ഇല്ലാത്ത കൊടിമരം
കൊടിമരം ഉണ്ടായിരുന്നിട്ടും കഴിഞ്ഞ നാലുവർഷത്തിലധികമായി ക്ഷേത്രത്തിൽ അത് ഇല്ലാത്ത അവസ്ഥയാണ്. അതായത് താത്ക്കാലിക കൊടിമരം സ്ഥാപിച്ചാണ് ഉത്സവത്തിന് കൊടിയേറ്റിയിരുന്നത്. ഈ സാഹചര്യത്തിലാണ് പഴയത് ഇളക്കിമാറ്റി പുതിയ കൊടിമരം സ്ഥാപിക്കുന്നത്. എന്നാൽ, പഴയ കൊടിമരത്തിന്റെ നിർമ്മാണത്തിലെ പിഴവിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകാതെ, പുതിയത് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.