കുന്നത്തൂർ: ശാസ്താംകോട്ട ധർമ്മശാസ്താക്ഷേത്രത്തിലെ ഇളക്കി മാറ്റിയ കൊടിമരം ആചാരപ്രകാരം ദഹിപ്പിച്ചു. പുതിയ സ്വർണ കൊടിമരം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പഴയത് ദഹനം നടത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിന്റെ നട അടച്ചശേഷമാണ് പുജാകർമങ്ങൾക്ക് തുടക്കമായത്. ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ആനത്തറിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഭാഗത്തായിരുന്നു രാവിലെ പത്തോടെ കൊടിമരത്തിന്റെ ദഹനം. ഇതിനായി തയ്യാറാക്കിയ കുഴിയിൽ ഹോമം അടക്കമുള്ള പൂജകൾ നടന്നു. തുടർന്ന് തൊണ്ടും ചിരട്ടയും പ്ലാവിൻവിറകും അടുക്കി. അതിനുശേഷം കീറി സൂക്ഷിച്ചിരുന്ന തേക്ക് തടികൊണ്ടുള്ള കൊടിമരം അടുക്കി. ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ അഗ്നി പകർന്നു. ഏകദേശം 55 അടി ഉയരമാണ് കൊടിമരത്തിനുണ്ടായിരുന്നത്. ഭരണസമിതി ഭാരവാഹികളും ഭക്തരും അടക്കം ധാരാളം ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.