നിർമ്മാണോദ്ഘാടനം നടന്നിട്ട് ദിവസങ്ങൾ മാത്രം.

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിലെ കെട്ടിട നിർമ്മാണം നിലച്ചു

ഇരിങ്ങാലക്കുട: നിർമ്മാണോദ്ഘാടനം നടത്തി ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പേ പൊതുവിദ്യാലയത്തിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. കിഫ്ബിയിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂളിനായി നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിനാണ് ഈ ഗതികേട്. നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ജനുവരിയിൽ തന്നെ ആരംഭിച്ചെങ്കിലും, ഈ മാസം 16 നാണ് മന്ത്രിയുടെയും നഗരസഭ അധികൃതരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നാൽപ്പത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മുകളിൽ നാലും താഴെ മൂന്നും ക്ലാസ് മുറികളും ടോയലറ്റ് ബ്ലോക്കുമടക്കം 4,065 ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒമ്പത് മാസത്തെ നിർമ്മാണ കാലാവധി കണക്കാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയാണ്.

നഗരസഭ തയ്യാറാക്കി, കില അംഗീകരിച്ച എസ്റ്റിമേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണ്ണ് ഉൾപ്പെടുത്തിയിരുന്നില്ല. വിഷയം നേരത്തെ തന്നെ കിലയുടെയും നഗരസഭ അധികൃതരുടെയും ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്നിരുന്നു. പക്ഷേ മറുപടി ലഭിച്ചില്ല. നിർമ്മാണത്തിനായി 150 ലോഡ് മണ്ണെങ്കിലും വേണ്ടി വരും.

ബോസ് തോമസ്

കരാറുകാരൻ

വിഷയം ശ്രദ്ധയിൽ വന്നിട്ടുണ്ട്. നിർമ്മാണത്തിന് ആവശ്യമായ മണ്ണ് എത്തിച്ച് നൽകാൻ നടപടി സ്വീകരിക്കും.

നഗരസഭ അധികൃതർ