photo1

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുപുഴ വാർഡിൽ വെമ്പിൽ മണലയത്തെ കടലുകാണിപ്പാറ കൈയേറി പാറ പൊട്ടിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ പരാതി. നൂറ്റാണ്ടുകൾ പഴക്കമുള്ള നാടിന്റെ മുഖമുദ്ര‌യായ കടലുകാണിപ്പാറയും അതിനോടു ചേർന്നുള്ള 28 ഏക്കർ സ്ഥലത്തിൽ ഭൂരിഭാഗവും പാറക്വാറി മാഫിയകൾ കൈയടക്കി. വിനോദസഞ്ചാര പ്രാധാന്യം ഏറെയുള്ള പ്രദേശമാണ് കടലുകാണിപ്പാറ. നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം കൂടിയാണിത്.

എന്നാൽ പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം ഭൂമാഫിയ കൈയേറുകയും പാറയോട് ചേർന്ന് ഇരുമ്പുവേലി കെട്ടുകയും ചെയ്തിരിക്കുകയാണ്.പാറയിൽ വേലി കെട്ടാനായി പാറ തുരന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്മാറി.പാറ പൊട്ടിക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും എന്ന കാര്യത്തൽ തർക്കമില്ല. ഇരുന്നൂറോളം കുടുംബങ്ങൾ വഴിയാധാരമാകും. കൂടാതെ നിരവധി വീടുകൾ തകർന്ന് തരിപ്പണമാകും. കൂടാതെ ഈ പാറയുടെ അടിഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസ്സുകൾ അപ്രത്യക്ഷമാകും.മലയാൽ ചുറ്റപെട്ട പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ പൂർണ്ണമായും നശിക്കും. അതിനാൽ തന്നെ കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിത പ്രദേശമാക്കി ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കടലുകാണിപ്പാറ സംരക്ഷിക്കുന്നതിനായി ജനകീയ സമിതിയുടെ കൂട്ടായ്മ രൂപീകരിച്ച് സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് കടലുകാണിപ്പാറ സംരക്ഷണ സമരസമിതി ഭാരവാഹികളായ വൈ. ചെല്ലയ്യൻ,അജീഷ്,രാമചന്ദ്രൻ പിളള,ഈട്ടിമൂട് രാജേന്ദ്രൻ തുടങ്ങിയവർ അറിയിച്ചു.

ഭീമൻ ചവിട്ടിയ ഐതീഹ്യപ്പെരുമ

ഭീമൻ ചവിട്ടി എന്ന് ഐതീഹ്യമുള്ള പാറ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പത്തടിയോളം താഴ്ചയിലുള്ള പാറയ്ക്കുള്ളിലെ കുളം വിസ്മയമാണ് സമ്മാനിക്കുന്നത്. കൊടിയ വേനലിൽ പോലും വറ്റാത്ത പ്രകൃതി നൽകിയ ജലസംഭരണിയാണ് ഇവിടം. കുളത്തിന്റെ അടിഭാഗത്തായി കാൽപ്പാദം പതിഞ്ഞതുപോലുള്ള അടയാളവും കാണാം, അതിനാലാണ് ഭീമൻ ചവിട്ടിയ പാറ എന്നിവിടെ അറിയപ്പെടുന്നത്. ആനപ്പാറ, ചരിഞ്ഞ ഗുഹ എന്നിങ്ങനെയുള്ള വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന പാറശേഖരവും ഇവിടെയാണ്.