
തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ കൊലക്കേസ് പ്രതി സുമേഷിനെ (28) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പാങ്ങോട് സ്വദേശികളായ നിഹാസ് (27), റജി (28), മാറനല്ലൂർ സ്വദേശി ഷമീം (24) എന്നിവരെ റിമാൻഡ് ചെയ്‌തു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് കാരാളി അനൂപ് വധക്കേസിലെ പ്രതി കുങ്കൻ എന്ന സുമേഷിനെ നിഹാസും സംഘവും കാറിടിച്ച് കൊലപ്പെടുത്തിയത്. ഈഞ്ചയ്ക്കലിലെ ബാറിൽവച്ച് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
കേസിലെ രണ്ടാം പ്രതിയായ റജിയുടെ ഭാര്യയെ നഗരത്തിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റജിക്കൊപ്പമാണ് നിഹാസും ഷമീമും നഗരത്തിലെത്തുന്നത്. ബുധനാഴ്ച രാത്രി 11.45ഓടെ ഈഞ്ചയ്‌ക്കലിലെ ബാറിൽ നിന്ന് പുറത്തിറങ്ങവേ പാർക്കിംഗ് ഏരിയയിൽവച്ച് സുമേഷിന്റെ ബൈക്ക് നിഹാസിന്റെ കാറിലിടിച്ചു. തുടർന്ന് സുമേഷും സുഹൃത്ത് സൂരജും നിഹാസും സംഘവുമായി വാക്കുതർക്കവും കൈയാങ്കളിയും നടന്നു. സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. എന്നാൽ പിന്തിരിയാൻ നിഹാസും സംഘവും തയ്യാറായില്ല.
കാറിനകത്ത് സുമേഷിനെയും സൂരജിനെയും കാത്തിരുന്ന മൂവരും വ്യാഴാഴ്ച്ച പുലർച്ചെ 12.30ഓടെ ബാറിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയ സുമേഷിനെയും സൂരജിനെയും കാറിൽ പിന്തുടർന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സുമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആദ്യം അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്. നിഹാസാണ് കാർ ഓടിച്ചിരുന്നത്.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. വാഹനം മുന്നോട്ടുപോകാനാകാത്ത സ്ഥിതിയായതോടെ അട്ടക്കുളങ്ങര ഭാഗത്തുവച്ച് കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് മൂവരും പൊലീസിന്റെ പിടിയിലായത്. 2014ൽ കാരാളി അനൂപ് എന്ന ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഗുണ്ടാലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അനൂപ് വധക്കേസുമായി നിലവിലെ കൊലപാതകത്തിന് ബന്ധമില്ലെന്ന് ശംഖുംമുഖം എ.സി ഡി.കെ. പൃഥിരാജ് അറിയിച്ചു.