utsavam-

ചിറയിൻകീഴ്:ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിന്റെ ഭാഗമായുളള ഗരുഡൻ തൂക്കം ഇന്നലെ നടന്നു.രാവിലെ 9.10ന് ഏറത്ത് മാടൻനട ദേവീക്ഷേത്രാങ്കണത്തിൽ ഗരുഡൻ തൂക്കക്കാർക്കുളള ചമയൽ നടന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് വിവിധ വാദ്യ മേളങ്ങളുടെയും മയിലാട്ടം, പൂക്കാവടി,മാനാട്ടം,കരകാട്ടം,കുട്ടികളുടെ താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പറയെടുപ്പ് ഊരുചുറ്റു ഘോഷയാത്ര നടന്നു. അഴൂർ ഏറത്ത് മാടൻനടയിൽ നിന്ന് ആരംഭിച്ച് അഴൂർ എൽ.പി.എസ്, കാറ്റാടിമുക്ക്, അനുപമ ജംഗ്ഷൻ, മുട്ടപ്പലം നാഗരുനട, എം.എഫ്.എ.സി ജംഗ്ഷൻ,അഴൂർ സി.വൈ.സി ജംഗ്ഷൻ,അഴൂർ മാർക്കറ്റ്,ഗണപതിയാം കോവിൽ, കുടിയിൽ നാഗരുനട, വാരുവിളാകം ക്ഷേത്രം വഴി,അഴൂർ കടവ് വഴി ഊരു ചുറ്റു ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകിട്ട് 5ന് കഠിന വൃതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവന്നിരുന്ന ഇരുന്നൂറിൽപ്പരം പേരാണ് തൂക്ക വില്ലേറി ദേവീ കടാക്ഷം ഏറ്റുവാങ്ങിയത്. ഗരുഡൻതൂക്കം രാത്രി 9മണി വരെ നീണ്ടു.തൂക്കം കാണാനായി ആയിരങ്ങൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാത്രിയിൽ നടന്ന ആറാട്ട് എഴുന്നളളത്തോടെ പത്ത് ദിവസമായി നടന്നുവരുന്ന ഉത്സവത്തിന് സമാപനമായി.