പാറശാല: ക്ലിഫ് ഹൗസിലെ സുരക്ഷാ വിഭാഗം ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ അനീഷ് സേവ്യറിനെ (32) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രണ്ടുപേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പശുവൂർക്കോണം മണലിവിള വീട്ടിൽ രാജ്കുമാർ (57), വിളവംകോട് വാവറവിള വീട്ടിൽ ജയകുമാർ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഇടിച്ചക്കപ്ലാമൂട് മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് അനീഷ് സേവ്യറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് കരണക്കാരായി പറയുന്ന നാലുപേരിൽ രണ്ടുപേരാണ് ഇപ്പോൾ അറസ്റ്റിലായത്. അനീഷിന്റെ സഹോദരന്റെ വിവാഹം സമീപവാസിയായ സ്ത്രീ മുടക്കിയിരുന്നു. തുടർന്ന് ഇത് ചോദിക്കാനെത്തിയ അനീഷും സമീപവാസിയായ നിർമ്മലയും തമ്മിൽ വാക്കേറ്റമുണ്ടായി. നിർമ്മല പാറശാല പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള മനോവിഷമമാണ് മരണത്തിന് കാരണമായത്. പ്രതികളെ റിമാൻഡ് ചെയ്തു.