വിതുര: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടുകാരുടെ സ്വപ്നം പൂവണിയുന്നു. പട്ടൻകുളിച്ചപാറയിൽ പുതിയപാലം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. വിതുര ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പട്ടൻകുളിച്ചപാറ തോട്ടിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴക്കാലമായാൽ തോട്ടിൽ വെള്ളം ഉയരുകയും ഇതുവഴി സഞ്ചരിക്കുന്നവർ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. ഇതോടെ കിലോമീറ്ററുകൾ അധിക സഞ്ചരിച്ചാണ് നിശ്ചിതസ്ഥലങ്ങളിൽ എത്തുന്നത്. പാലം നിർമ്മിക്കുന്നതോടെ ആര്യനാട് പാലത്തിനായി മുറവിളി ഉയരാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു അനവധി തവണ നിവേദനങ്ങൾ നൽകി. നിരവധി സമരങ്ങളും അരങ്ങേറി. ആദിവാസി സംഘടനകളും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പട്ടൻകുളിച്ചപാറയിൽ പാലം നിർമ്മിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെടുകയും പാലം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. നേരത്തേ പട്ടൻകുളിച്ചപാറയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർത്ഥ്യമായില്ല.
പാലത്തിനായി ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ തുക ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാലം വരുന്നതോടെ തമിഴ്നാട്, വിഴിഞ്ഞം തുറമുഖം, എന്നിവിടങ്ങളിലേക്ക് പൊൻമുടി, ഐസർ എന്നിവിടങ്ങളിൽ നിന്നുള്ള ദൂരത്തിൽ കുറയും
പാലം നിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജി. സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഹിയറിംഗ് നടന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, മേമലവാർഡ്മെമ്പർ മേമലവിജയൻ എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. രണ്ട് വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. നിർമ്മാണോദ്ഘാടനം ഉടൻ നടത്തും.
വിതുര, ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് പട്ടൻകുളിച്ചപാറയിൽ പുതിയപാലം നിർമ്മിക്കാൻ അഞ്ചരക്കോടി രൂപ അനുവദിച്ച സർക്കാരിനും, ജി. സ്റ്റീഫൻ എം.എൽ.എക്കും ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹനും വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷും നന്ദി രേഖപ്പെടുത്തി.