
ദേശീയ രാഷ്ട്രീയത്തിലെ ഉന്നതനായ കോൺഗ്രസ് നേതാവും കേരളത്തിലെ അത്യുന്നത കോൺഗ്രസ് നേതാക്കളും രണ്ട് കോൺഗ്രസ് എം.പിമാരും പ്രതിസ്ഥാനത്തുള്ള സോളാർ പീഡനക്കേസിൽ സി.ബി.ഐ അന്വേഷണം കടുപ്പിക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ ഏറെക്കാലം സംസ്ഥാന സർക്കാരിന്റെ വജ്രായുധമായിരുന്ന സോളാർബോംബ് കേന്ദ്രസർക്കാരിന്റെ പക്കലാണിപ്പോൾ. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സി.ബി.ഐ, എം.എൽ.എ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും തെളിവെടുപ്പ് നടത്തി സീൻ മഹസർ തയ്യാറാക്കി. സി.ബി.ഐയുടെ ഇനിയുള്ള നീക്കങ്ങൾ ഉറ്റുനോക്കുകയാണ് കേരളം.
കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പ്രതിസ്ഥാനത്തുള്ള കേസിലെ സി.ബി.ഐ അന്വേഷണം കേന്ദ്രസർക്കാർ തുറുപ്പുചീട്ടാക്കുമെന്ന് ഉറപ്പാണ്. സോളാർ വിവാദനായികയുടെ പീഡന പരാതിയിലെടുത്ത കേസുകൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കെ, പരാതിക്കാരിയുടെ ആവശ്യപ്രകാരം സർക്കാർ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. നിലവിലെ പൊലീസ് മേധാവി അനിൽകാന്തും ഡി.ജി.പിയായിരുന്ന രാജേഷ് ദിവാനും ഐ.ജി ദിനേന്ദ്രകശ്യപും കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുന്നയിച്ചിരുന്നു. കെ.സി.വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകൾ സി.ബി.ഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്. അബ്ദുളള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുളള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണുള്ളത്. പത്തുവർഷം മുൻപുള്ള തെളിവുകൾ കണ്ടെടുക്കുക ശ്രമകരമാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. എന്നാൽ പരാതിക്കാരി കൈമാറിയ ഡിജിറ്റൽ തെളിവുകൾ ശക്തമായ തെളിവായി മാറും. സോളാർ വിവാദനായികയുടെ 12പരാതികളിലെടുത്ത ആറ് കേസുകളിൽ ഉമ്മൻചാണ്ടിക്കെതിരായ കേസിലൊഴികെ മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാലേ സി.ബി.ഐയ്ക്ക് കേസിൽ മുന്നോട്ടുപോകാനാവൂ.
സംസ്ഥാന സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും നിരവധി കേസുകൾ ഏറ്റെടുക്കാതിരുന്ന സി.ബി.ഐ, കോൺഗ്രസ് നേതാക്കളുൾപ്പെട്ട കേസായതിനാലാണ് സംസ്ഥാനം ആവശ്യപ്പെട്ട് ആറുമാസംകൊണ്ട് സി.ബി.ഐ ഏറ്റെടുത്തതെന്ന ആക്ഷേപമുയരുന്നുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെയും കെ.ടി. ജയകൃഷ്ണൻ വധത്തിന്റെയും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ സി.ബി.ഐയോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചിരുന്നു. കഴിഞ്ഞ സർക്കാർ ടൈറ്റാനിയം കേസ് സി.ബി.ഐക്കുവിട്ടെങ്കിലും ഏറ്റെടുത്തില്ല. ജോലിഭാരം കൂടുതലാണെന്നായിരുന്നു മറുപടി.
ഡിജിറ്റൽ തെളിവുകൾ
കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ സി.ബി.ഐയ്ക്ക് പരാതിക്കാരി കൈമാറിയിട്ടുണ്ട്. സി.ബി.ഐയുടെ മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് തെളിവ് നൽകിയത്. 2012 മേയിൽ അന്ന് മന്ത്റിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്റി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സി.ബി.ഐയ്ക്ക് കൈമാറിയത്.
പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകൾ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾക്ക് തന്റെ പക്കൽ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ കൈമാറുന്നില്ലന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
എഴുതിത്തള്ളാനാവാത്ത കേസ്
പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തതിനാൽ എഫ്.ഐ.ആറുകൾ റദ്ദാക്കാനോ കേസ് എഴുതിത്തള്ളാനോ കഴിയില്ല. സെക്‌ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകിയേ പറ്റൂ. നിർഭയകേസിനുശേഷം 2013ഏപ്രിൽ രണ്ടിനുണ്ടായ ക്രിമിനൽ നിയമഭേദഗതി പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിലാണ്. ഇരയുടെ മൊഴി സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് അനിവാര്യമല്ലാതായി. അതേസമയം, ജോസ് കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ക്രൈംബ്രാഞ്ച് നേരത്തേനടത്തിയ അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യംപറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് അനിൽകുമാറിനെതിരായ മൊഴി. ആ പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേട്. അനിൽകുമാർ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും അന്വേഷണത്തിൽ കണ്ടെത്താനായില്ല.
തിരഞ്ഞെടുപ്പ് ബോംബ്
2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെയടക്കം കേസെടുത്തു. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി.ഡി.ജി.പിയായിരുന്ന അനിൽകാന്ത്, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയപ്പോൾ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാബിഹിനെ നിയോഗിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങി. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് അന്ന് സർക്കാരിനെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജനുവരിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയത്.
ശിക്ഷ കടുപ്പം
പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവർഷം കഠിനതടവും പിഴയും ആവർത്തിച്ചാൽ ഇരുപതുവർഷം തടവുമാണ് ശിക്ഷ. ലൈംഗിക പീഡനം ജീവപര്യന്തമോ പത്തുവർഷം കഠിനതടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിക്കലിന് അഞ്ചുവർഷം വരെ കഠിന തടവും പിഴയുമാണ് ശിക്ഷ. ലൈംഗിക ചുവയുളള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്യുന്നതിന് മൂന്ന് വർഷം വരെ തടവാണ് ശിക്ഷ. രണ്ടുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് വധഭീഷണി മുഴക്കൽ. വഞ്ചനാക്കുറ്റത്തിന് ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.