1

തിരുവനന്തപുരം: പാൽവിതരണം നടത്തുന്ന വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ബീമാപള്ളിയിലെ ലോ‌ഡ്‌ജിൽ വാടകയ്‌ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശി സിനാജിനെയാണ് (49) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. ആനന്ദേശ്വരം ജംഗ്ഷനിൽ വാഹനം നിറുത്തിയശേഷം കടകളിൽ പാൽവിതരണം നടത്താൻ പോയപ്പോൾ ഞാണ്ടൂർക്കോണം സ്വദേശി ഷാജഹാന്റെ ഗുഡ്സ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാലിന്റെ കളക്ഷൻ തുകയായ 19,300 രൂപയും വിലപിടിപ്പുള്ള മൊബൈൽഫോണും മോഷ്ടിച്ചെടുത്തശേഷം സിനാജ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വാഹനനമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ. ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്ഖാൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.

ഇയാൾക്കെതിരെ കോട്ടയം വെസ്റ്റ്, പുന്നപ്ര, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.