apr11d

ആറ്റിങ്ങൽ: നിർമ്മാണം പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ആറ്റിങ്ങൽ നഗരസഭയുടെ വനിതാഹോസ്റ്റൽ ഇനിയും തുറന്നിട്ടില്ല. വനിതാ സംവരണ ചെയർപേഴ്സൺ സ്ഥാനം നിലനിൽക്കുന്ന ആറ്റിങ്ങൽ നഗരസഭയിൽ വനിതാ ഹോസ്റ്റൽ തുറക്കുന്നതിന് കാലതാമസം നേരിടുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. നഗരത്തിൽ ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനുമായെത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസം ഒരുക്കാൻ ലക്ഷ്യമിട്ടാണ് വനിതാഹോസ്റ്റൽ സജ്ജമാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഹോസ്റ്റൽ തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

മുൻഭരണസമിതിയുടെ കാലത്താണ് വനിതാഹോസ്റ്റൽ നിർമ്മിച്ചത്. വലിയകുന്നിൽ നഗരസഭയുടെ ഭൂമിയിൽ മുനിസിപ്പൽ ക്വാർട്ടേഴ്സിന് സമീപമാണ് വനിതാഹോസ്റ്റൽ നിർമ്മിച്ചത്. കെട്ടിടം പൂർത്തിയാക്കി ഉപകരണങ്ങളും സ്ഥാപിച്ചശേഷമാണ് ഉദ്ഘാടനം നടന്നത്. എന്നാൽ നാളിതുവരെ ഇത് തുറന്നുപ്രവർത്തിക്കാനുള്ള നടപടി മാത്രം ഉണ്ടായിട്ടില്ല.

ഹോസ്റ്റൽ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുൻ ഭരണസമിതി മുന്നോട്ട്‌ പോകുന്നതിനിടയിലാണ് കൊവിഡ് പിടിമുറുക്കിയത്. ഇതോടെ എല്ലാം താറുമാറായി. ജോലിക്കും പഠനത്തിനും ഗവേഷണങ്ങൾക്കുമായി അന്യജില്ലകളിൽ നിന്ന് നിരവധി വനിതകൾ ആറ്റിങ്ങലെത്തുന്നുണ്ട്. വാടകവീടുകളിലോ സ്വകാര്യ ഹോസ്റ്റലുകളിലോ ആണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. വലിയ വാടകയാണ് സ്വകാര്യഹോസ്റ്റലുകാർ വാങ്ങുന്നതെന്ന് പരാതിയുണ്ട്. നഗരസഭയുടെ ഹോസ്റ്റൽ തുറന്നാൽ ഇവരിൽ കുറച്ചു പേർക്കെങ്കിലും ആശ്വാസമാകും.

എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. അടച്ചിടൽ വന്നതോടെ ഹോസ്റ്റൽ തുറക്കുന്നത് അനിശ്ചിതത്വത്തിലായി. പിന്നീട് കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കഴിയാനായി ഹോസ്റ്റൽ തുറന്നുകൊടുത്തു. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച കേന്ദ്രങ്ങളിലൊന്ന് ഇതായിരുന്നു. എന്നാൽ എന്തിനായാണ് കെട്ടിടം പണിതത് അതുമാത്രം നടന്നില്ല.