
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ വിഷമിച്ച നിർദ്ധന കുടുംബത്തിന് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് മുൻഗണനാ കാർഡ് നൽകി. തിരുവല്ലത്തിനടുത്ത് അമ്പലനട പുഞ്ചക്കരി സ്വദേശിയായ സുരേഷ് കുമാറിന്റെ ദയനീയാവസ്ഥ അറിഞ്ഞാണ് മന്ത്രി സഹായിക്കാനെത്തിയത്. മെക്കാനിക്കായിരുന്നു സുരേഷിനെ മേജർ സർജറിക്കായി ശ്രീചിത്ര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 12 ലക്ഷം രൂപ ഇതിന് ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് കഴിഞ്ഞ രണ്ടുവർഷമായി സുരേഷിന്റെ ചികിത്സ നടന്നിരുന്നത്. മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ട കാർഡ് ആയതിനാൽ മറ്റ് ചികിത്സാ സഹായങ്ങളൊന്നും ഇതുവരെയും ലഭിച്ചിരുന്നില്ല. നാലു സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമുള്ള സുരേഷ് കുമാർ ബാങ്കിൽ നിന്ന് വായ്പയെടുത്തത് തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ജപ്തി ഭീഷണിയിലുമാണ്. മുൻഗണനാ കാർഡിനായി സുരേഷിന്റെ ഭാര്യ സുജാത ഇന്നലെ ഭക്ഷ്യവകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ഉടൻതന്നെ മുൻഗണനാ കാർഡ് നൽകുകയായിരുന്നു.