
ചിറയിൻകീഴ്: ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമായ മുരുക്കുംപുഴ-കഠിനംകുളം പാലം യാഥാർത്ഥ്യമാകണമെന്ന ആവശ്യം ശക്തമാകുമ്പോഴും പാലത്തിനായുള്ള പദ്ധതികൾ എങ്ങുമെത്താതെ ഇരുട്ടിൽ തപ്പുകയാണ്. കായലിന്റെ ഇരുകരകളിലായി അതിർത്തി പങ്കിടുന്ന മംഗലപുരം - കഠിനംകുളം ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമാണിത്. പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദിനംപ്രതി നിരവധി ആൾക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി കടത്തുവഴി യാത്ര ചെയ്യുന്നത്. മതിയായ കടത്തുസൗകര്യം ഇല്ലെങ്കിൽപ്പോലും ഇപ്പോഴും നിരവധി പേരാണ് കടത്തുവഞ്ചിയെ ആശ്രയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള കടത്തുകാരൻ സർവീസിൽ നിന്ന് വിരമിച്ചതോടെ പഞ്ചായത്തുവക കടത്തുവള്ളവും നിറുത്തലാക്കുകയായിരുന്നു. ഒരു സ്വകാര്യവ്യക്തിയുടെ മേൽനോട്ടത്തിലുള്ള തോണിയാണ് ഇതുവഴിയുള്ള യാത്രക്കാരുടെ ഇപ്പോഴത്തെ ഏക ആശ്രയം.
കഠിനംകുളം, മര്യനാട്, ചാന്നാങ്കര നിവാസികൾക്ക് ദേശീയ പാതയിലും അവിടെ നിന്ന് എം.സി റോഡിലേക്കും എളുപ്പമെത്താൻ ഇവിടെ ഒരു പാലം വന്നാൽ ഏറെ സഹായകമാവും. പാലം ഇല്ലാത്തതു കാരണം ഇവിടത്തുകാർക്ക് മുരുക്കും പുഴയിലും മംഗലപുരത്തും എത്തണമെങ്കിൽ കണിയാപുരം, കരിച്ചാറ വഴി പത്ത് കിലോമീറ്ററോളം ചുറ്റിവേണം പോകാൻ. ഈ യാത്രയിൽ കണിയാപുരം റെയിൽവേ ഗേറ്റ് താണ്ടേണ്ടി വരുന്നതും വാഹനയാത്രക്കാർക്ക് ദുഷ്കരമാണ്.
അഴൂർ കടവ് പാലം, പെരുമാതുറ പാലം എന്നിവയൊക്കെ വന്നെങ്കിലും കഠിനംകുളത്തുകാർക്ക് എൻ.എച്ചിൽ പ്രവേശിക്കാൻ ഇപ്പോഴുമെളുപ്പം ഇവിടം വഴിയുള്ള പാലമാണ്. മാത്രവുമല്ല മലയോരമേഖലയായ നെടുമങ്ങാടിനെയും തീരദേശ മേഖലയായ കഠിനംകുളത്തെയും ബന്ധിപ്പിച്ചുകൊണ്ട് മത്സ്യ കാർഷിക വിപണനം വ്യാപകമാക്കാനും സാധിക്കും.
മുൻകാലങ്ങളിൽ നെടുമങ്ങാട് നിന്നും മുരുക്കുംപുഴ കടവ് വരെ എത്തുന്ന ബസ് സർവ്വീസ് ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ഈ സർവ്വീസ് മുരുക്കുംപുഴ ജംഗ്ഷൻ വരെ ആക്കുകയായിരുന്നു. റെയിൽവേ ഗേറ്റ് കടക്കുന്നതിനായി കാത്തു കിടുക്കുന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. ഇതുകാരണം മുരുക്കുംപുഴ കടത്തിൽ ഇറങ്ങുന്ന യാത്രക്കാരന് ബസിൽ കയറണമെങ്കിൽ ഒന്നരക്കിലോമീറ്ററോളം ജംഗ്ഷനിലെത്താൻ നടക്കണം.
പാലം വന്നാൽ ഈ പ്രശ്നത്തിനെല്ലാം ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പാലത്തിനായി മുമ്പൊരിക്കൽ ബഡ്ജറ്റിൽ തുക വക കൊള്ളിച്ചതുമാണ്. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ ഉണ്ടായില്ല.