തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പിന്റെ സ്‌മരണ പുതുക്കി ക്രൈസ്‌തവർ ഈസ്റ്റർ ആഘോഷിച്ചു. നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ഈസ്റ്റർ ദിനത്തിൽ നൂറ് കണക്കിന് വിശ്വാസികളാണ് പള്ളികളിലെത്തിയത്. 50 ദിവസം നീണ്ട നോമ്പിനും ഓശാന ഞായർ മുതൽ തുടങ്ങിയ വിശുദ്ധ വാരത്തിനും ഈസ്റ്ററോടെ പരിസമാപ്തിയായി.
വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഉയിർത്തെഴുന്നേല്പ് പ്രാർത്ഥനകൾ നടന്നു. പട്ടം സെന്റ് മേരീസ് കത്തിഡ്രലിലും പാളയം സെന്റ് ജോസഫ് കത്തീഡ്രലിലും പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭാ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലാണ് ഈസ്റ്റർ ശുശ്രൂഷകൾ നടന്നത്.
പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾ. പി.എം.ജി ലൂർദ് ഫൊറോന പള്ളിയിലും വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിലും പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിലും നടന്ന ഉയിർത്തെഴുന്നേല്പ് പ്രാർത്ഥനകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.