photo

നെടുമങ്ങാട് :അഞ്ച് വർഷത്തിനുള്ളിൽ പട്ടയ വിതരണം പൂർത്തിയാക്കുക എന്നതാണ് സർക്കാർ നയമെന്നും കൂടുതൽ അപേക്ഷ ലഭിക്കുന്ന വാർഡുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ പാവപ്പെട്ടവർക്ക് വലിയ ആശ്വാസമായിരിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്ക് പട്ടയവിതരണ മേള സംഘാടകസമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടയവുമായി ബന്ധപ്പെട്ട് ഇനിയും അപേക്ഷ ലഭിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അണ്ടൂർക്കോണം,പോത്തൻകോട് പഞ്ചായത്തുകളിൽ നിന്ന് വളരെ കുറച്ച് അപേക്ഷകളേ ലഭിച്ചിട്ടുള്ളൂ. അരുവിക്കരയിൽ 48 ഉം വാമനപുരത്ത് 49 ഉം പട്ടയങ്ങളടക്കം നെടുമങ്ങാട് താലൂക്കിൽ 170 പട്ടയങ്ങൾ വിതരണം ചെയ്യാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. 200 പേർക്കെങ്കിലും പട്ടയം അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജി.ആർ.അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭ ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ,വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ഡിവൈ എസ്‌.പി സുൾഫിക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷയും ആർ.ഡി.ഒ അഹമ്മ്ദ് കബീർ കൺവീനറുമായി പട്ടയവിതരണ മേള സംഘാടകസമിതി രൂപീകരിച്ചു. തഹസിൽദാർ അനിൽകുമാർ നന്ദി പറഞ്ഞു.