fish

കാട്ടാക്കട: നിരോധിത മത്സ്യം വളർത്തിയ കേന്ദ്രം ഫിഷറീസ് വകുപ്പ് റെയ്ഡ് ചെയ്ത് നശിപ്പിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് നിരോധിത ആഫ്രിക്കൻ മുഷിയെന്ന മത്സ്യമാണ് വളർത്തുന്നതെന്ന് കണ്ടെത്തിയത്.

കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിൽ സ്വകാര്യ മത്സ്യ കൃഷിയിടത്തിലാണ് പ്രത്യേക കുളം തയാറാക്കി പതിനായിരത്തോളം ആഫ്രിക്കൻ മുഷി കുഞ്ഞുങ്ങളെ വളർത്തിയത്. ട്രെയിൻ മാർഗ്ഗം എത്തിച്ച കുഞ്ഞുങ്ങളെ ഇവിടെ രഹസ്യമായി വളർത്തുകയായിരുന്നു.ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുഴുവൻ മത്സ്യവും നശിപ്പിക്കുകയും ഫാം ഉടമ അമലിന്റെ പേരിൽ കേസെടുക്കുകയും ചെയ്തതായി അസിസ്റ്റന്റ് ഡയറക്റ്റർ അറിയിച്ചു. പിടിച്ചെടുത്തു നശിപ്പിച്ചവയ്ക്ക് അരലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്.

വളരെ പെട്ടെന്നുതന്നെ വളർച്ചയെത്തുകയും മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രജനനം നടത്തുന്നതുമായ ഇവ, മത്സ്യകൃഷിക്കനുയോജ്യമായതും കൂടുതൽ ആദായം ലഭിക്കുന്നതുമായ ഒരിനമാണ്. എങ്കിലും കേരളത്തിലെ ജലാശയങ്ങളിൽ ഒരു അധിനിവേശ ജീവിയായി കാണപ്പെടുന്നു. ആഫ്രിക്കൻ മുഷി, പല തനതു ജീവി വർഗ്ഗങ്ങൾക്കും നാടൻ മത്സ്യങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണ്. ഇക്കാരണത്താലാണ് ഇവയെ വളർത്തുന്നത് നിരോധിച്ചിട്ടുള്ളത്. കേരളത്തിൽ ആഫ്രിക്കൻ മുഷി കൃഷി നിരോധിച്ച് സർക്കാർ 2017ൽ വിജ്ഞാപനമിറക്കിയിരുന്നു.