തിരുവനന്തപുരം: മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. സിറ്റിയിലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ തമ്പാനൂർ രാജാജി നഗർ ഫ്ളാറ്റ് നമ്പർ ബി 4ൽ താമസിക്കുന്ന പ്രബിത്തിനെയാണ് (35) മ്യൂസിയം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഡി.പി.ഐ ജംഗ്ഷന് സമീപം രാത്രി സമയം ജോമോൻ എന്നയാളെയാണ് പ്രബിത്തും കൂട്ടാളികളും ചേർന്ന് മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സംഘത്തിലെ ബിജു, അരുൺഗോപൻ എന്നിവരെ എറണാകുളത്തേക്ക് രക്ഷപ്പെടുന്നതിനിടയിൽ കരുനാഗപ്പള്ളിയിൽ നിന്ന് പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രബിത്തിനെ സിറ്റി പൊലീസ് പിടികൂടിയത്. കന്റോൺമെന്റ്, കഞ്ഞിരംകുളം, നെയ്യാറ്റിൻകര എന്നീ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് കേസുൾപ്പെടെ ജില്ലയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പ്രബിത്ത്, അഞ്ച് തവണ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മ്യൂസിയം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ജിജുകുമാർ, അജിത് കുമാർ, എസ്.സി.പി.ഒമാരായ രതീഷ്, ഷിബു, സി.പി.ഒ ശ്രീക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.