
തിരുവനന്തപുരം: പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാടൂറിസം കപ്പൽ സർവീസ് ആരംഭിക്കാൻ നോർക്കയുടെ പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലക്ഷദ്വീപ്, ഗോവ എന്നിവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാദ്ധ്യതകൾ ആരായുന്നതിന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ യോഗം തിരുവനന്തപുരത്ത് നടന്നു. കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ, പ്രവാസി നിക്ഷേപകർ, ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, പോർട്ട് ഓഫീസർമാർ, പൊന്നാനി പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ നിന്ന് ലക്ഷദ്വീപ്, ഗോവ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ക്രൂയിസ് സർവീസ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പൊന്നാനിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ആദ്യ യാത്ര നടത്താൻ യോഗം തീരുമാനമെടുത്തു. മൺസൂണിന് ശേഷം സെപ്‌തംബറിലാകും ഇത്. 150 മുതൽ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണ് സർവീസിന് പരിഗണിക്കുന്നത്. പദ്ധതിയെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് കണ്ണൂർ പോർട്ട് ഓഫീസർ ക്യാപ്ടൻ പ്രദീഷ് നായരെ ചുമതലപ്പെടുത്തി. നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്തു.