kummanam

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ വികസനം പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ഒന്നിച്ച രാഷ്ട്രീയ മുന്നണികൾക്ക് ഇപ്പോൾ നേരം വെളുത്തുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ബി.ജെ.പി. വിജയിച്ചാൽ നേമത്തെ ഗുജറാത്ത് മാതൃകയിൽ വികസിപ്പിക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കൾ. അല്പമെങ്കിലും രാഷ്ട്രീയ ധാർമ്മികത ഉണ്ടെങ്കിൽ കേരള ജനതയോട് മാപ്പ് പറയണം. ഗുജറാത്തിലെത്തി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കണ്ടതിന്റെ പേരിൽ അന്നത്തെ യു.ഡി.എഫ് മന്ത്രി ഷിബു ബേബിജോൺ രാജിവയ്ക്കണമെന്നുവരെ ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിന്റെ എം.പി.യായിരിക്കെ എ.പി. അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനം മാതൃകയാക്കണമെന്ന് പറഞ്ഞതിന്റെ പ്രത്യാഘാതവും മുമ്പിലുണ്ട്.വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തിൽ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നതായും കുമ്മനം പറഞ്ഞു.