തിരുവനന്തപുരം:മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

മറയൂരിലെ ചന്ദനക്കാടുകളെ 'സാൻഡൽ വുഡ് സ്‌പൈക്ക് ഡിസീസ് ' എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് 2000ത്തോളം മരങ്ങളാണ് ഉണങ്ങിയത്. ഈ വിഷയം ചർച്ച ചെയ്യാനായി വനം മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മറയൂരിലെ ചന്ദനമരങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കും. അതോടൊപ്പം കൂടുതൽ ചന്ദന തൈകൾ വെച്ചു പിടിപ്പിക്കുന്നതിനും സംസ്ഥാനത്ത് ചന്ദനം വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.ചന്ദന മരങ്ങൾക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബാംഗ്ലൂരിലെ വുഡ് സയൻസ് ഇൻസ്റ്റിറ്റിയൂട്ടും നടത്തുന്ന പഠന റിപ്പോർട്ട് ലഭ്യമായ ശേഷം കൂടുതൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.