crime

കഴക്കൂട്ടം: മാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ തിരുവനന്തപുരം റൂറൽ ജില്ലാ ലഹരി വിരുദ്ധ സേനയും കഠിനംകുളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മടവൂർ അയണിക്കാട്ടുകോണം പത്മവിലാസത്തിൽ നിന്ന് നാവായിക്കുളം വെട്ടിയറ താമസിക്കുന്ന നന്ദു എന്ന അഖിൽ(24), പാരിപ്പള്ളി കിഴക്കനേല ഒരുമ ജംഗ്ഷനിൽ പടത്തൻപാറ വിളവീട്ടിൽ കണ്ണൻ എന്ന ശരത്(30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എട്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവർ ലഹരി വസ്തുക്കളുടെ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. ലഹരി വ്യാപാരം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പെരുമാതുറ, കൊട്ടാരംതുരുത്ത് മേഖലകളിലാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്. ബാംഗ്ലൂരിൽ നിന്നാണ് മാരക സിന്തറ്റിക് ലഹരിവസ്തുവായ എം.ഡി.എം.എ കേരളത്തിൽ എത്തിക്കുന്നത്. വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിൽ താമസമാക്കി ലഹരി കച്ചവടം നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവരുടെ അറസ്റ്റോടെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ അൻസാരി, സബ്ബ് ഇൻസ്പെക്ടർ വി. സജു, എ.എസ്സ്.ഐ ഷാ, സബ്ബ് ഇൻസ്പെക്ടർ എം,ഫിറോസ്ഖാൻ, എ.എസ്സ്.ഐ ബി.ദിലീപ്, സി.പി.ഒ മാരായ അനൂപ്, ഷിജു, സുനിൽരാജ്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.