മാനന്തവാടി: കെ.എസ്.ആർ.ടി.സി യുടെ ദീർഘദൂര ബസുകൾക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ ബസ് സർവ്വീസ് വയനാട് ജില്ലയിലും ആരംഭിച്ചു.
മാനന്തവാടി ഡിപ്പോയിൽ നിന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്തേക്ക് സർവ്വീസ് ആരംഭിക്കും. അടുത്ത ദിവസം പുലർച്ചെ 3.35 ന് തിരുവനന്തപുരത്ത് എത്തിചേരും. തിരുവനന്തപുരത്ത് നിന്ന് രാത്രി 7.30 ന് സർവ്വീസ് ആരംഭിക്കുന്ന ബസ് പിറ്റേ ദിവസം 5.55 ന് മാനന്തവാടിയിൽ എത്തും.
മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 701 രൂപയാണ്. കെ.എസ്.ആർ.ടി.സി.യുടെ ബുക്കിങ് വെബ്‌സൈറ്റിൽ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്.
സ്വിഫ്റ്റ് ബസുകൾക്കെല്ലാം പ്രത്യേക പേര് നൽകിയിട്ടുണ്ട്. 325 കരാർ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവർക്ക് തൊപ്പിയുൾപ്പെടെ പ്രത്യേക യൂണിഫോം ഉണ്ട്. പീച്ച് കളർ ഷർട്ടും, കറുത്ത പാന്റ്സും തൊപ്പിയുമാണ് വേഷം.
6 മോഡലിൽപ്പെട്ട ബസ്സുകൾ ആദ്യമായാണ് കേരളത്തിൽ സർവ്വീസ് ആരംഭിക്കുന്നത്. നോൺ എ സി സൂപ്പർ ഡിലക്സ് എയർ ബസ്സുകളാണ് സ്വിഫ്റ്റ് സർവ്വീസ്.