മാനന്തവാടി: മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നര വയസുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് കൽപ്പറ്റ പോക്‌സോ കോടതി 8 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാർഖണ്ഡ് സഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരി (28)യെയാണ് കോടതി ശിക്ഷിച്ചത്.
പെൺകുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് 3 വർഷം തടവും അയ്യായിരം രൂപ പിഴയും, പോക്‌സോ നിയമപ്രകാരം 5 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും ആണ് ശിക്ഷ. 2020 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പൊലീസ് ഇൻസ്‌പെക്ടർ എം.എം.അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.