s

ആലപ്പുഴ : തീരസുരക്ഷയ്ക്കും ദുരന്തനിവാരണ പ്രവർത്തനത്തിനും വേണ്ടി രൂപീകരിച്ച തീരദേശ പൊലീസിന്റെ സേവനം അത്യാവശ്യ ഘട്ടങ്ങളിൽ ലഭിക്കാറില്ലെന്ന് ആക്ഷേപമുയരുന്നു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരിശീലനവും വേണ്ടത്ര രക്ഷാ ഉപകരണങ്ങളുമില്ലാതെ വലയുകയാണ് തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ. തീരദേശ പൊലീസിന്റെ പട്രോളിംഗും കാര്യമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് തോട്ടപ്പള്ളി, വലിയഴീക്കൽ ബീച്ചുകളുടെ സൗന്ദര്യം നുകരാൻ എത്തുന്നത്. ഇവിടെ തീരദേശ പൊലീസിന്റെയോ ലോക്കൽ പൊലീസിന്റെയോ സാന്നിദ്ധ്യം ഇല്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞദിവസം തോട്ടപ്പള്ളി പൊഴിമുഖത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായപ്പോൾ രക്ഷാപ്രവർത്തനത്തിന് തീരദേശ പൊലീസിന്റെ ഇന്റർസെപ്ടർ ബോട്ടിന്റെ സേവനം ലഭിച്ചില്ല. പകരം മറൈൻ എൻഫോഴ്സ്മെന്റിന്റെയും ഫയർഫോഴ്സിന്റെയും ബോട്ടുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആദ്യഘട്ടത്തിൽ തോട്ടപ്പള്ളി തീരദേശ സ്റ്റേഷനിൽ മൂന്ന് ഇന്റർസെപ്ടർബോട്ടുകൾ അനുവദിച്ചിരുന്നു. ഇതിൽ 12ടൺ ബോട്ട് അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷന് നൽകി. ശേഷിച്ച രണ്ടെണ്ണത്തിൽ ഒന്ന് കത്തിനശിച്ചു. മറ്റൊന്ന് വാർഷിക അറ്റകുറ്റപ്പണിക്കായി കൊല്ലത്തെ യാർഡിലാണ്. കാലവർഷം ശക്തി പ്രാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തോട്ടപ്പള്ളിയിലെ കോസ്റ്റൽ പൊലീസിന്റെ ഇന്റർസെപ്ടർ ബോട്ട് പൂർണ സജ്ജമല്ലാത്തത് ഭീഷണിയാണ്.

അംഗബലം കൂടുതൽ
ലോക്കൽ പൊലീസ് സ്റ്റേഷനേക്കാൾ അംഗബലം തീരദേശ പൊലീസ് സ്റ്റേഷനുകളിലുണ്ട്. വലിയ ജോലിഭാരമില്ലാത്തതിനാൽ തീരദേശ സ്റ്റേഷനുകളിലേക്ക് ഡെപ്യൂട്ടേഷിൽ വരാൻ പൊലീസ് സേനയിലുളള്വർക്ക് വലിയ താത്പര്യമാണ്. മറൈൻ ഹോംഗാർഡ് ഉൾപ്പെടെ 55ൽ അധികം ജീവനക്കാർ ഓരോ തീരദേശ സ്റ്റേഷനിലുമുണ്ട്.

തോട്ടപ്പള്ളി തീരദേശ സ്റ്റേഷനിലെ അംഗബലം

സി.ഐ : 1

എസ്.ഐ: 3

എ.എസ്.ഐ: 3

സീനിയർ സിവിൽ പൊലീസ് ഓഫീസർ : 9

സിവിൽ പൊലീസ് ഓഫീസർ: 27

ഡ്രൈവർ : 2

തീരദേശ പൊലീസിന്റെ ആവശ്യങ്ങൾ

 രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരിശീലനവും രക്ഷാ ഉപകരണങ്ങളും

 നാവികസേന അംഗങ്ങൾക്ക് നൽകുന്ന തരത്തിലുള്ള പരിശീലനം

 കടലുമായി ബന്ധമുള്ളവരെ സേനയിൽ നിയമിക്കണം.