ആലപ്പുഴ: നഗരവികസനത്തിന്റെ ഭാഗമായി റോഡ് പുനർനിർമ്മാണം ഇഴയുന്നതിനാൽ ഗതാഗത കുരുക്കും അപകടവും നഗരത്തിൽ പതിവാകുന്നു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈറ്റ് ടോപ്പിംഗ് മോഡലിൽ നിർമ്മിക്കാൻ തുക അനുവദിച്ചത്. വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേയും മെറ്റൽ ഫില്ലിംഗ് വൈകുന്നതു മൂലം അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കണക്കിലെടുത്ത് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വിഭാഗത്തോട് കഴിഞ്ഞ ദിവസം ചേർന്ന അമ്പലപ്പുഴ താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർ അലംഭാവംകാട്ടുകയാണ്. മഴക്കാലം കൂടെ എത്തിയതോടെ നഗരം വെള്ളക്കുഴിയിലായി. മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും കൈചൂണ്ടിമുക്കു മുതൽ കൊമ്മാടി വരെയുള്ള റോഡുകളുമാണ് വൈറ്റ് ടോപ്പിംഗിലൂടെ റോഡ് പുതുക്കി പണിയൽ ആരംഭിച്ചത്. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി മൂന്നര മാസം പിന്നിട്ടിട്ടും ശേഷിച്ച പണികൾ തീർക്കാത്തതിനാലാണ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണം. പുലയൻ വഴി മുതൽ വെള്ളക്കിണർ, പിച്ചുഅയ്യർ മുതൽ പഴവങ്ങാടി, ഗണപതി കോവിൽ സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തികരിച്ചു. കോൺക്രീറ്റിന്റെ ഇരുവശത്തുമുള്ള കാനയുടെ ഇടയിലുള്ള ഭാഗം കോൺക്രീറ്റിനോടൊപ്പം ഉയർത്തിയുള്ള നിർമ്മാണം പൂർത്തികരിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്. റോഡിന്റെ പൊക്കതാഴ്ച കാരണം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. കാലവർഷം ആരംഭിച്ചതോടെ റോഡുകളുടെ ഇരുവശവും വെള്ളക്കെട്ട് രൂപപ്പെട്ട് കുഴികൾ കൂടുതൽ അപകടം വിളിച്ചു വരുത്തും. ഇവിടങ്ങളിൽ ഒാട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നു. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും തടസമാണ്.

...........

"നഗരത്തിലെ വൈറ്റ് ടോപ് കോൺക്രീറ്റ് റോഡുകൾ മാസങ്ങൾ ഏറെയായിട്ടും പണി പൂർത്തിയാക്കാതെ നഗരവാസികൾക്ക് തീരാ ശാപമായി മാറി. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം ആരംഭിച്ച റോഡ് നിർമ്മാണം പൂർത്തികരിക്കാത്തത് പ്രതിഷേധാർഹമാണ്. പരിഹാരമുണ്ടാക്കുന്നില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരെ പ്രക്ഷോഭം ആരംഭിക്കും

എ.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി, കെ.പി.സി.സി