
മാന്നാർ: അനിശ്ചിതത്വത്തിലായ നെല്ല്സംഭരണവും പിന്നാലെയെത്തിയ മഴയും വെള്ളവും കൊയ്ത്ത് മുടക്കിയ നാലുതോട് പാടശേഖരത്തിലെ കർഷകർ വീണ്ടും പ്രതിസന്ധിയിൽ. നാലുതോട് പാടത്ത് കൊയ്യാനിറങ്ങിയ യന്ത്രം ചെളിനിറഞ്ഞ വെള്ളത്തിൽ താണതോടെ കൊയ്‌ത്ത് മുടങ്ങിയതാണ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. അപ്പർകുട്ടനാടൻ മേഖലകളായ മാന്നാർ-ചെന്നിത്തല പാടശേഖരങ്ങളിൽ കൊയ്ത്കൂട്ടിയ നെല്ലുകൾ സംഭരിക്കാതെ മില്ലുടമകൾ വിട്ടുനിന്നതോടെ കൊയ്ത്ത് ഉപേക്ഷിക്കാൻ തയ്യാറായിനിന്ന നാലുതോട് പാടശേഖരത്തിലെ കർഷകരെ കൃഷിഓഫീസറുടെ സാന്നിധ്യത്തിൽനടന്ന പാടശേഖരസമിതിയുടെ അടിയന്തിരപൊതുയോഗത്തിൽ വെച്ച് കൊയ്‌ത്തിനു സന്നദ്ധരാക്കുകയായിരുന്നു.
തിങ്കളാഴ്ച കൊയ്യാനായി വേണ്ട തയ്യാറെടുപ്പുകൾ നടത്തിവരവെയാണ് തോരാത്തമഴ പ്രതീക്ഷകൾ തകർത്തത്. ഇന്നലെ മാനംതെളിഞ്ഞതോടെ കൊയ്യാനായി പാടത്തേക്ക് ഇറക്കിയ യന്ത്രത്തിന്റെചക്രങ്ങൾ മുന്നോട്ടു പോവാനാവാതെ ചെളിനിറഞ്ഞ വെള്ളത്തിൽ താഴുകയായിരുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മാന്നാർ കൃഷി ഓഫീസർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി കൊയ്ത്ത് മുടങ്ങാനുണ്ടായ സാഹചര്യം നേരിട്ട് മനസ്സിലാക്കി. ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർ എസ്.ഗീതയും പാടശേഖരം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
250ഓളം ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കൊയ്ത്ത് മുടങ്ങിയാൽ വീണ്ടും കടക്കെണിയിലാവുന്ന കർഷകർ ആത്മഹത്യയുടെ വക്കിലേക്ക് നീങ്ങുമെന്ന് പാടശേഖരസമിതി പ്രസിഡന്റ് ഹരിദാസ് കിംകോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമൾ എന്നിവർ പറഞ്ഞു. എട്ടോളം കൊയ്ത്ത് യന്ത്രങ്ങളാണ് കൊയ്ത്തിനിറങ്ങാൻ തയ്യാറായി നിൽക്കുന്നത്. കൊയ്ത്ത് വൈകുന്നതിനനുസരിച്ചുണ്ടാകുന്ന ഭാരിച്ചചെലവുകൾ കർഷകർക്ക് താങ്ങാൻ കഴിയില്ല.
കാലാവസ്ഥ പ്രതികൂലമായതാണ് കൊയ്ത്ത് മുടങ്ങിയതെന്നും പ്രതീക്ഷകൾ കൈവിടരുതെന്നും പറഞ്ഞ കൃഷിഓഫീസർ പി.സി ഹരികുമാർ കർഷകർക്ക് ആത്മവിശ്വാസമേകി.
വെള്ളം വലിഞ്ഞെങ്കിൽ മാത്രമേ കൊയ്ത്ത് യന്ത്രം പാടത്തിറക്കാൻ കഴിയുകയുള്ളൂവെന്നും കാലാവസ്ഥ അനുകൂലമാകുമെന്നും ആശങ്കവേണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു.