
കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി.പി. രാമചന്ദ്രൻ (98) അന്തരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. പത്രപ്രവർത്തന ചരിത്രത്തിൽ വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്ന വി.പി.ആറിന്റെ സ്ഥാനം വലിയ സ്‌കൂപ്പുകൾക്കൊപ്പമാണ്. കഠിനാദ്ധ്വാനം കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായി വളർന്ന ചരിത്രമാണ് വി.പി.രാമചന്ദ്രന്റേത്. പ്രസിഡന്റ് അയ്യൂബ്ഖാൻ പാകിസ്ഥാനിൽ പട്ടാളനിയമം പ്രഖ്യാപിച്ച വാർത്ത ആദ്യമായി ലോകമറിയുന്നത് വി.പി.ആറിലൂടെയാണ്. ഇന്ത്യ-ചൈന യുദ്ധവും ബംഗ്ലാദേശ് സംഘർഷവും വിയറ്റ്‌നാം യുദ്ധവുമെല്ലാം വി.പി.ആറിന്റെ റിപ്പോർട്ടുകളിലൂടെയാണ് പുറംലോകമറിഞ്ഞത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തസുഹൃത്തായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തിരുവില്വാമല സ്വദേശി അഡ്വ.തൊഴൂർ ശേഖരൻനായരുടെയും വെട്ടത്ത് രുഗ്മിണി അമ്മയുടെയും മകനായി 1924 ഏപ്രിൽ 21ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. പഠന ശേഷം മിലിട്ടറി അക്കൗണ്ട്‌സിൽ ക്ലർക്കായി ചേർന്നു. ഇതിനിടെ അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ (എ.പി.ഐ) ന്യൂസ് ഏജൻസിയുടെ പുനെ ഓഫീസിൽ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. പിന്നീട് മുംബയിലെ ഹെഡ്ഓഫീസിൽ ടെലിപ്രിന്റർ ഓപ്പറേറ്ററായി. എഡിറ്റോറിയൽ അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് പിന്നീടുയർന്നു. എ.പി.ഐയുടെ സ്ഥാനത്ത് പി.ടി.ഐ രൂപവത്കരിക്കപ്പെട്ടപ്പോഴാണ് പത്രപ്രവർത്തകന്റെ കുപ്പായമണിയാൻ അവസരം ലഭിക്കുന്നത്.
1951ലെ പൊതുതിരഞ്ഞെടുപ്പിൽ പി.ടി.ഐ.യുടെ ഡൽഹിയിലെ ഇലക്ഷൻ ഡെസ്‌ക്കിലായിരുന്നു ആദ്യ നിയമനം. 1956ലെ പൊതുതിരഞ്ഞെടുപ്പിൽ പഞ്ചാബിലേക്ക് നിയമിക്കപ്പെട്ടു. ഇതിന് പിന്നാലെ ലാഹോറിൽ വിദേശകാര്യ ലേഖകനായി. 1959 മുതൽ ആറുവർഷം ലാഹോറിൽ ലേഖകനായിരുന്നു. ലാഹോറിൽ അയൂബ് ഖാൻ ഉൾപ്പെടെയുള്ളവരുമായി മികച്ച ബന്ധം സ്ഥാപിക്കാനായി. ഇന്ത്യ-ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമിൽ യുദ്ധമുന്നണിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
1964 ൽ പി.ടി.ഐ വിട്ട് യു.എൻ.ഐയിൽ ചേർന്നു. 1965ൽ യു.എൻ.ഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജരായി. 1971 വരെ ഈ സ്ഥാനത്ത് തുടർന്നു. 1978 ലാണ് യു.എൻ.ഐവിട്ട് മാതൃഭൂമിയിൽ ചേരുന്നത്. എക്‌സിക്യൂട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. 1979ൽ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ.പി.കേശവമേനോൻ അന്തരിച്ചപ്പോൾ മാതൃഭൂമിയുടെ പത്രാധിപരായി. 1984ൽ മാതൃഭൂമിയിൽ നിന്ന് രാജിവച്ചു. 1989ൽ കാക്കനാട് പ്രസ് അക്കാഡമിയുടെ കോഴ്‌സ് ഡയറക്ടറായി ചേർന്നു. മൂന്ന് കൊല്ലത്തിനുശേഷം അക്കാഡമിയുടെ ചെയർമാനുമായി. ഭാര്യ: പരേതയായ ഗൗരി. മകൾ: ലേഖ. മരുമകൻ: ചന്ദ്രശേഖരൻ.