മൂവാറ്റുപുഴ: വേനൽ മഴ തകൃതിയായി പെയ്തതോടെ ഏറ്റുമീൻ പിടിക്കാൻ പുഴകളിൽ ചൂണ്ടയിടലുകാരുടെ തിരക്ക്. ചെറിയ തോതിൽ മഴയും ആകാശം മേഘാവൃതവും ആകുന്നതോടെ പുഴകളിൽ ഏറ്റുമീൻ പിടിക്കാൻ കഴിയും. മീൻ ലഭ്യത തന്നെയാണ് പുഴകളിൽ ചൂണ്ടയിടാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പുഴകളിലേയും തോടുകളിലേയും ചതുപ്പുനിലങ്ങളിലുമാണ് ചൂണ്ടയും കുട്ടകളുമായി മീൻപിടിക്കാൻ യുവാക്കൾ മുതൽ പ്രായമായവർ വരെ സജീവമാണ്.
പുഴയോട് ചേർന്നുള്ള തോടുകളിലും വേനൽമഴയ്‌ക്കൊപ്പം ഒഴുകിയെത്തിയ മത്സ്യങ്ങളെ ലക്ഷ്യം. ചേറ്, വരാൽ, മനിഞ്ഞീൽ, വാള, കട്‌ല, റൂഹ് അടക്കമുള്ള മത്സ്യങ്ങളാണ് ചൂണ്ടയിൽ കുടുങ്ങുന്നത്. നാടൻ ചൂണ്ടകൾ മുതൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചൂണ്ടകൾ വരെ ഉപയോഗിച്ചാണ് പലരും മത്സ്യം പിടിക്കുന്നത്. മൂവാറ്റുപുഴയാറ്, മുളവൂർ തോട്, അടക്കമുള്ള കൈവഴികൾ എന്നിവിടങ്ങളിലെല്ലാം ചൂണ്ടയിടാൻ ആളുകളെത്തി. മൂവാറ്റുപുഴയാറിലെ പുഴയോര നടപ്പാത, കൈവരികളും തോടുകളുടെയും പാലങ്ങൾ എല്ലാം തന്നെ പ്രായഭേദമന്യേ ചൂണ്ടയിടലുകാർ കൈയേറിയിരിക്കുകയാണ്. പലർക്കും ഒഴിവുദിവസത്തെ വിനോദമാണ് ചൂണ്ടയിടൽ.