p-c-george

എന്തും പറയാൻ ലൈസൻസുള്ള ഒരേയൊരു നേതാവേ ഇപ്പോൾ കേരള രാഷ്ട്രീയത്തിലുള്ളൂ - അത് പി.സി. ജോർജാണ്. 1980ൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ടിക്കറ്റിൽ ഒരു യുവ നിയമസഭാ സാമാജികനായി തിരുവനന്തപുരത്ത് എത്തുന്ന കാലം മുതൽ അങ്ങനെയാണ്. തനിക്ക് ശരിയെന്ന് തോന്നുന്ന എന്തും ജോർജ് ആരുടെയും മുഖത്ത് നോക്കി എപ്പോൾ വേണമെങ്കിലും വിളിച്ചു പറയും. അത് എം.വി.രാഘവനും പി.സീതിഹാജിയും ഉള്ള കാലമാണ്. എന്നിട്ടും പി.സി.ജോർജിന്റെ വാമൊഴിവഴക്കം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. കെ.എം.മാണിയുടെ കണ്ണും ഒ.ലൂക്കോസിന്റെ മൂക്കുമുള്ള കുഞ്ഞിനെക്കുറിച്ച് ജോർജ് നടത്തിയ പരാമർശം നിയമസഭയെ ഞെട്ടിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജോർജിന്റെ പ്രതിഭ സഭ തിരിച്ചറിഞ്ഞു; സ്പീക്കർ അടക്കം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. 1982ലും അദ്ദേഹം പൂഞ്ഞാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സംസാരത്തിനോ പെരുമാറ്റത്തിനോ യാതൊരു മാറ്റവുമുണ്ടായില്ല. ജോർജ് ജോർജായി തന്നെ തുടർന്നു. അടുത്ത തിരഞ്ഞെടുപ്പിൽ (1987) മാണിഗ്രൂപ്പുകാരും കോൺഗ്രസും മത്സരിച്ച് കാലുവാരി; ജോർജ് തോറ്റു. 1991ആകുമ്പോഴേക്കും ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലായി. അത്തവണ ജോർജിന് മത്സരിക്കാൻ സീറ്റ് കിട്ടിയില്ല. 1996ൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിച്ചു. നല്ല ഭൂരിപക്ഷത്തോടെ നിയമസഭയിൽ തിരിച്ചത്തി. 2001ൽ പി.ജെ.ജോസഫ് അടക്കമുള്ള നേതാക്കളൊക്കെ തോറ്റപ്പോഴും പി.സി.ജോർജ് പിടിച്ചുനിന്നു. അധികം വൈകാതെ പാർട്ടി പിളർന്നു. ഈപ്പൻ വർഗ്ഗീസിനെയും ടി.എസ്.ജോണിനെയും കൂട്ടി ജോർജ് കേരള കോൺഗ്രസ് (സെക്കുലർ) എന്നൊരു പാർട്ടി രൂപീകരിച്ചു. പിളർപ്പിന് ശേഷം ഇരുപാർട്ടികളും ഇടതുമുന്നണിയിൽ തുടർന്നു. പി.സി.ജോർജ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്റെ വലംകൈയായി മാറി. കെ.എം.മാണിയുടെ മതികെട്ടാൻ കൈയ്യേറ്റം അടക്കമുള്ള വിഷയങ്ങൾ നിയമസഭയിലും പുറത്തും വളരെ ശക്തമായി ഉന്നയിച്ചു. 2006ൽ ഇടതുമുന്നണി അധികാരത്തിൽ വന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി. പൂഞ്ഞാറിൽ നിന്ന് പി.സി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം ഭരണമുന്നണിയിൽ തുടർന്നുകൊണ്ടുതന്നെ ജോർജ് മന്ത്രി ടി.യു.കുരുവിളയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അതേ തുടർന്ന് കുരുവിള രാജിവയ്ക്കേണ്ടിവന്നു. ജോർജിന്റെ പാർട്ടിയെ മുന്നണിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

യാതൊരു നിവൃത്തിയുമില്ലാതായ ഘട്ടത്തിൽ പി.സി ജോർജ് തന്റെ ആജന്മവൈരിയായ കെ.എം.മാണിയെ ശരണം പ്രാപിച്ചു. സെക്കുലർ കേരള കോൺഗ്രസിനെ മാണി ഗ്രൂപ്പിൽ ലയിപ്പിച്ചു. യു.ഡി.എഫിന്റെ ഭാഗമായി. മാസങ്ങൾക്ക് ശേഷം ജോസഫ് ഗ്രൂപ്പിനും വീണ്ടുവിചാരമുണ്ടായി. അവരും മാണി ഗ്രൂപ്പിൽ ലയിച്ചു. അങ്ങനെ ഏകീകൃത കേരള കോൺഗ്രസ് ഉണ്ടാക്കി. 2011ൽ യു.ഡി.എഫ് അധികാരത്തിൽ വന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. കേരള കോൺഗ്രസിൽ നിന്ന് കെ.എം.മാണിയും പി.ജെ.ജോസഫും മന്ത്രിമാരായി. മന്ത്രിസ്ഥാനം ലഭിക്കാഞ്ഞ പി.സി.ജോർജ് ചീഫ് വിപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ജോർജിന് മുമ്പും ശേഷവും കേരളത്തിൽ ചീഫ് വിപ്പുമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ പി.സി.ജോർജിനെപ്പോലെ പി.സി.ജോർജ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രത്യേകിച്ച് എന്തെങ്കിലും ഉത്തരവാദിത്വമോ അധികാരമോ ഉള്ള പദവിയല്ല ചീഫ് വിപ്പിന്റേത്. തികച്ചും ആലങ്കാരികമായ ഒന്നാണ്. പി.സി.ജോർജ് തന്റെ പദവി പൂർണമായും ആസ്വദിച്ചു. സ്റ്റേറ്റ് കാറിൽ പൊലീസ് അകമ്പടിയോടെ നാട്ടിലെങ്ങും സഞ്ചരിച്ചു. വാർത്താസമ്മേളനങ്ങൾ നടത്തിയും ടെലിവിഷനുകളിലെ അന്തിച്ചർച്ചയിൽ പങ്കെടുത്തും തന്റെ അഭിപ്രായങ്ങൾ തട്ടിമൂളിച്ചു. ഒരു ഘട്ടത്തിൽ കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടതുമുന്നണി നേതൃത്വവുമായി ചർച്ചനടത്തിയതും ജോർജായിരുന്നു. പക്ഷേ ബാർ കോഴക്കേസ് കത്തിനിന്ന കാലത്ത് മാണിയും ജോർജും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. നാട്ടുകാരെ അധികം വെറുപ്പിക്കാതെ മാണിസാർ രാജിവച്ചു പോകണമെന്നായിരുന്നു ജോർജിന്റെ നിലപാട്. അതേചൊല്ലി ഇരുവരും പിണങ്ങി. മാണി ജോർജിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കി. കൂറുമാറ്റം ആരോപിച്ച് നിയമസഭാംഗത്വം റദ്ദുചെയ്യാനും പരിശ്രമിച്ചു. കോടതി വിധിയുടെ ആനുകൂല്യത്താൽ ജോർജ് കഷ്ടിച്ച് രക്ഷപെട്ടു. അദ്ദേഹം കേരള ജനപക്ഷം എന്ന പുതിയ പാർട്ടി രൂപീകരിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും ഐക്യമുന്നണിയും ജനപക്ഷത്തെ കൈവിട്ടു. പി.സി.ജോർജ് പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിച്ചു. മത്സരം വളരെ കടുത്തതായിരുന്നു എങ്കിലും 28000ൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.

1980 മുതൽ പി.സി.ജോർജിന്റെ വോട്ടുബാങ്കായിരുന്നു ഈരാറ്റുപേട്ടയിലെ മുസ്ളീം സമുദായം. ഇടതുമുന്നണിയിൽ ആയിരുന്നപ്പോഴും ഐക്യമുന്നണിയിൽ ആയിരുന്നപ്പോഴും ആ പിന്തുണ അഭംഗുരം ലഭിച്ചു. ഇരുമുന്നണികളെയും ബി.ജെ.പിയെയും വെല്ലുവിളിച്ച് 2016ൽ ഒറ്റയ്ക്ക് മത്സരിക്കുമ്പോഴും അവരുടെ പിന്തുണ ലഭിച്ചു. പി.സി. ജോർജിനെ പോപ്പുലർ ഫ്രണ്ട് പരസ്യമായി പിന്തുണച്ചു. പി.സി ജയിച്ചപ്പോൾ അവർ ആഹ്ളാദം കൊണ്ട് മതിമറന്നു. നിയമസഭയ്ക്ക് അകത്തും പുറത്തും ജോർജ് പോപ്പുലർ ഫ്രണ്ടിന്റെ വക്താവായി മാറി. അഹമ്മദാബാദ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട ഷാദുലി, ഷിബിലി എന്നീ ചെറുപ്പക്കാരെ വിട്ടയയ്‌ക്കാൻ വേണ്ടിയുള്ള പ്രക്ഷോഭത്തിലും പങ്കെടുത്തു. (ഇരുവരെയും പിന്നീട് പ്രത്യേക കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു). 2018ൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ പി.സി.ജോർജ് ശക്തമായി എതിർത്തു. ബി.ജെ.പി നേതൃത്വത്തിൽ നടന്ന സമരത്തെ അനുകൂലിച്ചു. ഒ.രാജഗോപാലിനൊപ്പം കറുത്തവസ്ത്രം ധരിച്ച് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ സീറ്റിൽ കെ.സുരേന്ദ്രനെ പിന്തുണച്ചു. അതോടെ ഈരാറ്റുപേട്ടയിലെ മുസ്ളീങ്ങൾക്ക് പി.സി.ജോർജ് ചതുർത്ഥിയായി. അതേ വികാരം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ഈരാറ്റുപേട്ടയിലെ മുസ്ളീങ്ങൾ സംഘടിതമായി ഇടതുമുന്നണിക്ക് വോട്ടുചെയ്തു. അങ്ങനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിച്ചു; പി.സി.ജോർജ്ജ് തോറ്റു.

കഴിഞ്ഞ ഒരു വർഷത്തോളമായി കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഒരു മേൽവിലാസവും ഇല്ലാതിരുന്ന പി.സി.ജോർജിന് പ്രസക്തി വീണ്ടെടുക്കാൻ അവസരം നൽകിയത് തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാസമ്മേളനം ആയിരുന്നു. ജന്മം കൊണ്ട് ഹിന്ദു അല്ലെങ്കിലും മുസ്ളീം വിരോധിയായി അറിയപ്പെടുന്നു എന്ന കാരണത്താലാണ് പി.സി.ജോർജിനെ ഭാരവാഹികൾ ക്ഷണിച്ചത്. സമീപകാലത്ത് പല കാരണങ്ങളാലും ക്രൈസ്തവർക്കിടയിൽ ഉണ്ടായിട്ടുള്ള മുസ്ളീം വിരുദ്ധവികാരം ആളിക്കത്തിക്കാം എന്ന ലക്ഷ്യവും ഉണ്ടായിരുന്നിരിക്കണം. ഏതായാലും സംഘാടകരുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് തിരുവനന്തപുരത്ത് പി.സി.ജോർജ് നടത്തിയത്. ലവ് ജിഹാദ്, നർക്കോട്ടിക് ജിഹാദ്, മാൾ ജിഹാദ്, തുപ്പൽ ജിഹാദ് എന്നിവയൊക്കെ ചേരുംപടി ചേർത്ത് ജോർജ് നടത്തിയ പ്രസംഗം മണിക്കൂറുകൾക്കകം നാട്ടിലെങ്ങും പ്രചരിച്ചു. മുസ്ളീം സംഘടനകൾ സ്വാഭാവികമായും ക്രുദ്ധരായി. അവർ പരാതികളുമായി പൊലീസിനെ സമീപിച്ചു. പി.സി.ജോർജിനെ നിരുപാധികം പിന്തുണയ്ക്കാൻ സംഘപരിവാർ സംഘടനകൾ പോലും തയ്യാറായില്ല. അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന നിലപാട് മാത്രമേ അവർ കൈക്കൊണ്ടുള്ളൂ. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ വാചാലമായ മൗനം പാലിച്ചു. അവരുടെ നിശബ്ദ പിന്തുണ ആർക്കാണെന്ന് വ്യക്തമായി. ഈ ഘട്ടത്തിലാണ് പൊലീസ് പി.സിയെ അറസ്റ്റ് ചെയ്തത്. പുലരുവാൻ ഏഴര രാവുള്ളപ്പോൾ പത്തറുപത് പൊലീസുകാർ വീടുവളഞ്ഞ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായത്. അതിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചു. ബി.ജെ.പിക്കാർ വണ്ടി വഴിയിൽ തടഞ്ഞ് ഹാരാർപ്പണം നടത്തി. ഡി.വൈ.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ചു. ചീമുട്ട കിട്ടാനില്ലാത്തതിനാൽ നല്ല മുട്ട വാങ്ങി എറിഞ്ഞു. അങ്ങനെ പി.സി.ജോർജ്ജ് വീണ്ടും താരമായി. അറസ്റ്റ് ചെയ്യപ്പെട്ട ജോർജിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. അവർ തൽക്ഷണം ജാമ്യം അനുവദിച്ചു. അതോടെ പൊലീസ് നടപടി കോഴി കോട്ടുവായിട്ട പോലെ അവസാനിച്ചു.

പി.സി.ജോർജ്ജ് പറഞ്ഞാൽ പറഞ്ഞതാണ്; പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന നിലപാട് കൈക്കൊണ്ടു. അരുവിത്തുറ വല്യച്ഛൻ പടിഞ്ഞാറോട്ടും തിരിഞ്ഞാണ് ഇരിക്കുന്നതെങ്കിൽ തന്നെ കുടുക്കാൻ ആർക്കും സാദ്ധ്യമല്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. അടുത്ത ദിവസം കോട്ടയത്ത് ചില ക്രിസ്ത്യൻ, ഹിന്ദു സംഘടനകൾ അദ്ദേഹത്തിന് സ്വീകരണം നൽകി. അതിന്റെ പിന്നാലെ എറണാകുളത്തിനടുത്ത് വെണ്ണലയിൽ മുമ്പത്തേതിനെക്കാൾ കടുത്ത ഒരു പ്രഭാഷണം കൂടി നടത്തി. പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജോർജ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി അറസ്റ്റ് തടയാൻ തയ്യാറായിട്ടില്ല. പൊലീസിന് വേണമെങ്കിൽ വീടുവളഞ്ഞ് വീണ്ടും ജോർജിനെ കസ്റ്റഡിയിലെടുക്കാം. മജിസ്ട്രേറ്റിന് താത്പര്യമുണ്ടെങ്കിൽ റിമാൻഡും ചെയ്യാം. അങ്ങനെയാണെങ്കിൽ പതിനഞ്ചോ ഇരുപതോ ദിവസം സബ് ജയിലിൽ ഗോതമ്പുണ്ട കഴിച്ച് ശരീരം പുഷ്ടിപ്പെടുത്താം. പക്ഷേ ഇത്തവണ പൊലീസ് സംയമനം കാണിക്കുകയാണ്. ആസന്നമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പും രാഷ്ട്രീയ മേലാളന്മാരുടെ മനസിലുണ്ടാകും. സർക്കാരിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവരെ വെറുപ്പിക്കാനും വയ്യ, മുസ്ളീങ്ങളെ സന്തോഷിപ്പിക്കുകയും വേണം. പി.സി.ജോർജിന്റെ വിദ്വേഷ പ്രസംഗങ്ങളെ കത്തോലിക്കാ സഭ എന്നല്ല ഒരു ക്രൈസ്തവ സഭയും നാളിതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. നേരം പുലരും മുമ്പ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയി എന്ന മട്ടിൽ കത്തോലിക്കാ കോൺഗ്രസ് ഒരു പ്രസ്താവന പുറപ്പെടുവിച്ചുതാനും. തീവ്ര ഹിന്ദു, ക്രിസ്ത്യൻ ഗ്രൂപ്പുകളിലൊക്കെ ജോർജിനിപ്പോൾ വീരനായക പരിവേഷം സിദ്ധിച്ചിരിക്കുന്നു. ഇനിയും അറസ്റ്റ് വരിക്കാൻ അദ്ദേഹം തയ്യാറാണ്. ഒന്നോ രണ്ടോ തവണ ജയിലിൽ പോവുക കൂടി ചെയ്താൽ താരമൂല്യം പിന്നെയും വർദ്ധിക്കും. ബി.ജെ.പിയുടെ പ്രധാന കാർമ്മികത്വത്തിൽ ക്രിസ്ത്യാനികളുടെ ഒരു പാർട്ടി രൂപീകരിക്കാൻ ശ്രമം നടക്കുന്നു എന്ന വാർത്ത കൂടി വായിച്ചാൽ കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറേ വ്യക്തമാണ്. ഏതായാലും ശനിയുടെ അപഹാരം കഴിഞ്ഞു, പി.സി.ജോർജ്ജിന്റെ ശുക്രദശ തെളിയുകയാണ്.